നവീകരണം തീരാതെ തൂത-മുണ്ടൂർ പാത
text_fieldsതൂത-മുണ്ടൂർ റോഡിൽ ടാറിങ് നടത്താത്ത ഭാഗം
മുണ്ടൂർ: തൂത-മുണ്ടൂർ റോഡ് നവീകരണ പ്രവർത്തി എങ്ങുമെത്തിയില്ല. തുടക്കം കുറിച്ച പ്രവർത്തികൾ പോലും ഇനിയും പൂർത്തികരിച്ചതുമില്ല. മുണ്ടൂർ വില്ലേജ് ഓഫിസ് പരിസരം, ചല്ലിക്കൽ, ബംഗ്ളാവ് കുന്ന്, കോങ്ങാട് കെ.പി.ആർ.പി ജങ്ഷന് താഴെ, ഗവ.വിത്ത് ഫാം പരിസരം എന്നിവിടങ്ങളിലാണ് റോഡ് പണി പൂർത്തികരിക്കാത്തത്. പ്രാരംഭ ഘട്ടത്തിൽ അഴുക്കുചാൽ നിർമാണം പൂർത്തിയാക്കിയ പ്രദേശങ്ങളിൽ പോലും റോഡ് നിർമാണം പൂർത്തിയാവാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
എഴക്കാട് ഭാഗത്ത് റോഡ് നവീകരണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ജനരോഷം ഉയർന്നിരുന്നു. തുടർന്ന് കെ. ശാന്തകുമാരി എം.എൽ.എയും ജനപ്രതിനിധികളും പൊതുമരാമത്തും ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിൽ രണ്ടാഴ്ചക്കകം മുണ്ടൂരിനും കോങ്ങാടിനും ഇടയിലുള്ള സ്ഥലങ്ങളിൽ റോഡ് നവീകരണം പൂർത്തിയാക്കുമെന്ന് തീരുമാനിച്ചിരുന്നു.
റോഡ് പുനർനിർമാണം പാതിവഴിയിലായതോടെ പ്രവർത്തി തുടങ്ങിയ സ്ഥലങ്ങളിൽ മെറ്റലിട്ട് പോയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ടാറിങ് നടത്തിയിട്ടില്ല. മുണ്ടൂർ എം.ഇ.എസ് ഐ.ടി.ഐ, വനം വകുപ്പ് ഓഫിസ് പരിസരത്ത് റോഡിലുടനീളം മെറ്റൽ ചിതറികിടക്കുന്നത് അപകടക്കെണിയായി. കൂടാതെ പല സ്ഥലങ്ങളിലും അഴുക്കുചാലിൽ മലിനജലം തളം കെട്ടി നിൽക്കുന്നത് കൊതുകുകളുടെ പ്രജനന കേന്ദ്രമായതായി തദ്ദേശവാസികൾ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

