വേനൽ കടുക്കുന്നു; തൊണ്ട വരണ്ട് ഡാമുകൾ
text_fieldsപാലക്കാട്: വേനൽമഴ പേരിന് പെയ്തൊഴിഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പ്രതീക്ഷിച്ചത്ര വേനൽമഴ ലഭിക്കാത്തതും അത്യുഷ്ണവും ചേർന്നതോടെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ് നിലവിലെ ജലനിരപ്പ്. ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടിൽ പരമാവധി സംഭരണ ശേഷി 226 മില്യൺ ക്യൂബിക് മീറ്ററാണെന്നിരിക്കെ നിലവിൽ 69.28 മില്യൺ ക്യൂബിക് മീറ്റർ വെള്ളം മാത്രമാണുള്ളത്, സംഭരണശേഷിയുടെ 31 ശതമാനം. കുടിവെള്ളത്തിനു പുറമെ കാർഷികാവശ്യത്തിനായി ഇടതുകര കനാൽ വഴി 575 ഘന അടി ജലമാണ് വിതരണം ചെയ്യുന്നത്.
മലമ്പുഴ അണക്കെട്ടിൽ ഇനി അവശേഷിക്കുന്നത് നിലവിലെ ഉപഭോഗമനുസരിച്ച് ഒരു മാസത്തേക്കുള്ള വെള്ളം മാത്രമാണെന്ന് അധികൃതർ പറയുന്നു. വാളയാർ അണക്കെട്ടിൽ 18.40 മില്യൺ ക്യൂബിക് മീറ്റർ സംഭരണ ശേഷിയുള്ളിടത്ത് നിലവിൽ 6.21 മില്യൺ ക്യൂബിക് മീറ്റർ വെള്ളമാണുള്ളതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതാകട്ടെ, ആകെ സംഭരണ ശേഷിയുടെ 34 ശതമാനമാണ്. കാഞ്ഞിരപ്പുഴ (59 ശതമാനം), ശിരുവാണി (56 ശതമാനം), പോത്തുണ്ടി (32 ശതമാനം), മീങ്കര (36 ശതമാനം), മംഗലം(ഏഴു ശതമാനം), ചുള്ളിയാർ (30 ശതമാനം) എന്നിങ്ങനെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.