വയോദമ്പതികളുടെ കൊലപാതകത്തിന് നാല് വയസ്സ്; ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കണ്ണുകുർശ്ശിയിൽ വയോദമ്പതികളുടെ കൊലപാതകം നടന്ന് നാലുവർഷം പിന്നിടുമ്പോഴും പ്രതികൾക്കായുള്ള സൂചന പോലും ലഭിച്ചില്ല.
2016 നവംബർ 15നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരാണ് വീടിനുള്ളിൽ കൊലപ്പെട്ടത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് നടന്നത്.
പ്രാഥമിക അന്വേഷണത്തിൽ വന്ന പിഴവുകൾ പ്രതികൾക്ക് അനുകൂലമായതായി സംയുക്ത സമര സമിതി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനിൽ പ്രതിഷേധ സംഗമവും പ്രതിഷേധ ബൈക്ക് റാലിയും സംഘടിപ്പിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ യു. ഹരിദാസൻ വൈദ്യർ അധ്യക്ഷത വഹിച്ചു. സമരസമിതി പ്രസിഡൻറ് ഞെട്ടത്ത് കേശവൻ, പി.എ. തങ്ങൾ, വി.എൻ. കൃഷ്ണൻ, ആരപ്പത്ത് ബാലകൃഷ്ണൻ, എം. രാമകൃഷ്ണൻ, മോഹൻദാസ് എടിയത്ത്, സന്തോഷ് കൊല്യാനി എന്നിവർ സംസാരിച്ചു.