നിറയെ കായ്ച്ച് രുദ്രാക്ഷമരം; അപൂർവ കാഴ്ച ഞാങ്ങാട്ടിരിയിൽ
text_fieldsകൂറ്റനാട്: സാധാരണയായി ശൈത്യമേഖലകളിൽ കായ്ച്ചുവരുന്ന രുദ്രാക്ഷം നിറയെ കായ്ച്ച കാഴ്ച കാണാം പട്ടാമ്പിക്കടുത്ത ഞാങ്ങാട്ടിരിയിൽ എത്തിയാൽ. ഞാങ്ങാട്ടിരിയിലെ കർഷകനായ കവളപ്പാറ വീട്ടിൽ ഗംഗാധരനുണ്ണി നായരുടെ വീട്ടുവളപ്പിലാണീ കാഴ്ച.
കൂടുതലായും ഹിമാലയ സാനുക്കളിൽ കണ്ടുവരുന്നതാണ് രുദ്രാക്ഷം. 2010ൽ കാർഷിക വികസന കേന്ദ്രത്തിൽ നിന്നും വാങ്ങി വീട്ടുവളപ്പിൽ നട്ട രുദ്രാക്ഷച്ചെടിയിൽ രണ്ട് വർഷം മുമ്പ് മൂന്ന് കായകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അമ്പതോളം കായ്കൾ ഉണ്ട്.
ഇലിയോകാർപസ് ഗാനിട്രസ് എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ഏകമുഖം, ദ്വി, ത്രി, ചതുരം, ആറ്മുഖം, പഞ്ചമുഖം തുടങ്ങി 21 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. ഓരോ മുഖം മാറുന്നതിന് അനുസരിച്ച് ഇവയുടെ മൂല്യവും ഉയരും. രുദ്രാക്ഷത്തിന് ആയുർവേദത്തിൽ പ്രധാന സ്ഥാനമാണുള്ളത്. തുടക്കത്തിൽ പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുമ്പോൾ നിറം മാറും. കൂവളം, കണിക്കൊന്ന, അത്തി, ഇത്തി, കറ്റാർവാഴ തുടങ്ങി വിവിധ ഓഷധ സസ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന വളപ്പിൽ കായ്ച്ചു നിൽക്കുന്ന രുദ്രാക്ഷമരം ഐശ്വര്യമാണെന്ന് കർഷകനായ ഗംഗാധരനുണ്ണി നായരും ഭാര്യ ശ്രീദേവിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.