ഗ്രാമപ്രദേശങ്ങളിലെ കുളങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു
text_fieldsആലത്തൂർ ടൗണിനോട് ചേർന്ന് ദേശീയപാതയോരത്ത് മാലിന്യം നിറഞ്ഞ് ഉപയോഗ്യമല്ലാതായ കുളം
ആലത്തൂർ: ഗ്രാമപ്രദേശങ്ങളിലെ കുളങ്ങൾ സംരക്ഷണമില്ലാത്തതിനാൽ ഉപയോഗിക്കാൻ പറ്റാതെ നശിക്കുന്നു. എല്ലാ കാലത്തും വെള്ളം കിട്ടുന്നതും മുൻകാലങ്ങളിൽ നല്ല നിലയിൽ ഉപയോഗിച്ചുവന്നതായ കുളങ്ങളാണ് പായലും ചണ്ടിയും ചെടികളും വള്ളി പടർപ്പുകളൂം നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ നാശത്തിലേക്ക് പോകുന്നത്.
മുൻകാലങ്ങളിൽ ജനങ്ങൾക്ക് ആവശ്യത്തിന് ജലലഭ്യത ഉണ്ടാക്കി കൊടുക്കുന്നത് പുണ്യകർമമായാണ് കണ്ടിരുന്നതെങ്കിൽ കുളം നികത്തി നിർമാണങ്ങൾ നടത്തി ആദായം ഉണ്ടാക്കലാണ് ഇപ്പോഴത്തെ രീതി.
ഓരോ വർഷവും വേനൽ വരുമ്പോൾ ജലസ്രോതസ്സുകളെ കുറിച്ച് ചിന്തിക്കുകയും മഴ വരുന്നതോടെ വിഷയം മാറ്റുകയും ചെയ്യുന്നത് നമ്മുടെ തദ്ദേശ ഭരണ കേന്ദ്രങ്ങളിലെ സാധാരണ നടപടിയായി മാറിയിരിക്കുന്നു. 300 അടി താഴ്ചയുള്ള കുഴൽ കിണറുകളിൽ പോലുംവീട്ടിലെ ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയാണ്.
പരമ്പാരാഗത ജല സ്രോതസ്സുകളായ കുളങ്ങളും കിണറുകളും ഉൾപ്പെടെ എല്ലാ ജലാശയങ്ങളും സംരക്ഷിച്ചും പൊതു ജലവിതരണ പരിപാടി കാര്യക്ഷമമാക്കിയാലേ അവസ്ഥക്ക് പരിഹാരമാകൂ എന്നാണ് പൊതു അഭിപ്രായം. പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിച്ചെങ്കിൽ മാത്രമേ കടുത്ത വേനലിൽനിന്ന് രക്ഷനേടാൻ കഴിയുകയുള്ളുവെന്നാണ് മുതിർന്നവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

