മുതലിയാർകുളത്ത് മാലിന്യം കുന്നുകൂടുന്നു
text_fieldsകൊല്ലങ്കോട് മുതലിയാർകുളത്ത് മാലിന്യം കുന്നുകൂടിയ നിലയിൽ
കൊല്ലങ്കോട്: മുതലിയാർകുളത്ത് മാലിന്യം കുന്നുകൂടുന്നു. നടപടി കർശനമാക്കണമെന്ന് നാട്ടുകാർ. റോഡിന്റെ വാശങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ ശേഖരിച്ച് മുതലിയാർ കുളത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിക്ഷേപിക്കുന്നത്.
100 ടണ്ണിൽ അധികം മാലിന്യമാണ് നിലവിൽ മുതലിയാർ കുളം ശ്മശാനത്തിന് അടുത്തുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലുള്ളത്. ഗോവിന്ദാപുരം റോഡ്, പുതുനഗരം റോഡ്, നെന്മാറ റോഡ് തുടങ്ങിയ പ്രധാന റോഡിന്റെ വശങ്ങളിലെല്ലാം പ്ലാസ്റ്റിക് കവറുകളിൽ ഇറച്ചി മാലിന്യവും വിവാഹ മണ്ഡപങ്ങളിലെ മാലിന്യങ്ങളും വലിച്ചെറിയുകയാണ്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ ഫോട്ടോ എടുത്ത് പഞ്ചായത്തിന് നൽകിയാൽ പാരിതോഷികങ്ങൾ നൽകുമെന്ന് അറിയിപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. എന്നാൽ പരാതി ആരും നൽകുന്നില്ലെന്നാണ് പഞ്ചായത്ത് നൽകുന്ന മറുപടി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിവിധ പ്രദേശങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേനൽ മഴ ഉണ്ടാകുന്ന വേളകളിൽ മുതലിയാർകുളത്ത് മാലിന്യങ്ങളിൽനിന്നും മലിനജലം ഒഴുകിയെത്തി സമീപങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ കലരുവാൻ സാധ്യതയുള്ളതിനാൽ പകർച്ചവ്യാധികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽനിന്ന് മാലിന്യം നീക്കംചെയ്യുവാൻ പഞ്ചായത്ത് തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

