കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം: ഡ്രൈവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ്
text_fieldsപാലക്കാട്: കുഴൽമന്ദം വെള്ളപ്പാറയിൽ അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ സൈക്കിളിലിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടക്കുന്ന അന്വേഷണം പൂർത്തിയാവുന്ന മുറക്ക് ഡ്രൈവറുടെ പേരിൽ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. ഫെബ്രുവരി ഏഴിനാണ് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന ആദർശ് മോഹനും സബിത്തും മരിച്ചത്.
ബസിന് പോകാൻ മോട്ടോർ സൈക്കിൾ സൈഡ് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിൽ വെള്ളപ്പാറയിലെത്തിയ സമയത്താണ് ബസ് മുന്നിലൂടെ പോവുകയായിരുന്ന ലോറിയെ ഇടതു വശത്തിലൂടെ മറികടന്ന് വലത്തോട്ട് വെട്ടിച്ച് മോട്ടോർ സൈക്കിൾ തട്ടിയിട്ടത്. മോട്ടോർ സൈക്കിളിൽ തട്ടിയാൽ യാത്രക്കാർ മരിക്കുമെന്ന് ഡ്രൈവർക്ക് അറിയാമായിരുന്നു. മോട്ടോർ സൈക്കിൾ ബസിനടിയിലേക്കും ഇരുചക്രവാഹന യാത്രികർ ലോറിക്കടിയിലേക്കും വീണു. ലോറിയുടെ പിൻചക്രങ്ങൾ കയറി ഇരുവരും മരിച്ചു. കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതേ വിഷയത്തിൽ കണ്ണൂർ സ്വദേശിയായ അഡ്വ. വി. ദേവദാസും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

