കാലവർഷമെത്തി; കെടുതികളും
text_fieldsപട്ടാമ്പി: കൊടുംവേനലിനൊടുവിൽ കാലവർഷം തുടങ്ങിയതോടെ കെടുതികളും ഒപ്പമെത്തി. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പലയിടങ്ങളിലായി മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. കൊപ്പം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പൊട്ടച്ചിറ വീട്ടിൽ രാമൻകുട്ടിയുടെ മകൻ വേണുഗോപാലന്റെ വീട് ഭാഗികമായി തകർന്നു.
മുതുതല വില്ലേജിൽ പെരുമുടിയൂർ ചീതപ്പുറത്ത് കോളനിയിൽ ജയശ്രീ വേലായുധന്റെ വീടിന്റെ മുകളിലേക്ക് തേക്ക് വീണ് വീട് ഭാഗികമായി നശിച്ചു. പരുതൂർ വില്ലേജിൽ പടിഞ്ഞാറെ കുണ്ടൂളിൽ മധുസൂദനന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗിക മായി തകർന്നു. ആളപായമില്ല. തകർന്ന വീടുകൾ അതത് വില്ലേജ് ഓഫിസർമാർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
തൃത്താല: ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിന് മുൻവശം കാറിന് മുകളിലേക്ക് മരം വീണു. വെള്ളിയാഴ്ചയാണ് സംഭവം. കുറച്ച് സമയത്തേക്ക് ഗതാഗത തടസ്സം നേരിട്ടെങ്കിലും ആളപായമുണ്ടായില്ല.
തൃത്താല കുമ്പിടി,തൃത്താല എടപ്പാൾ പാതയോരത്ത് അപകട ഭീഷണി ഉയർത്തി ധാരാളം പാഴ്മരങ്ങൾ നിൽക്കുന്നുണ്ട്. ചെറിയ കാറ്റ് വന്നാൽ റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ വൈദ്യുതി ലൈനിലേക്കും മറോഡിലേക്കും വീഴുന്നത് മഴക്കാലമായാൽ സ്ഥിരം കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.