പാലക്കാട് കാലിപിടുത്തം തുടങ്ങി
text_fieldsപാലക്കാട്: ഒരാളുടെ മരണത്തിനുശേഷം അലഞ്ഞു തിരിയുന്ന കന്നുകാലികളെ നഗരസഭ ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ പിടിച്ചു കെട്ടൽ തുടങ്ങി. പേഴുങ്കര, മേപ്പറമ്പ്, ശേഖരീപുരം, മേലാമുറി എന്നീ ഭാഗങ്ങളിൽ നിന്നായി ആറു മാടുകളെ ആണ് തിങ്കളാഴ്ച പിടികൂടിയത്. വിവരം അറിഞ്ഞെത്തിയ ഉടമസ്ഥരോട് പിഴയടക്കാൻ നിർദേശം നൽകി.
അഞ്ചാം ഹെൽത്ത് ഡിവിഷൻ ഇൻസ്‌പെക്ടർ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് കാലിപിടുത്തം. കഴിഞ്ഞദിവസം മേലാമുറിയിൽ കാലി റോഡിന് കുറുകെ ചാടിയുള്ള ബൈക്കപകടത്തിൽ ഒരാൾ മരിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മേലാമുറിയിൽ കന്നുകാലികൾ കുറുകെ ചാടി സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്തോളം അപകടങ്ങളാണ് നഗരത്തിെൻറ വിവിധഭാഗങ്ങളിൽ ഉണ്ടായത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നഗരപാതകൾ കന്നുകാലികൾ കൈയടക്കുകയാണ്. അപ്രതീക്ഷിതമായി കാലികൾ കുറുകെ ചാടുന്നതിനാൽ അപകടത്തിൽപ്പെട്ടവരാണ് ഏറെയും.
പുത്തൂർ നൂറടിറോഡ്, പുത്തൂർ-മന്തക്കാട് റോഡ്, മുനിസിപ്പൽ സ്റ്റാൻഡ് പരിസരം, ശേഖരീപുരം, വലിയങ്ങാടി മേലാമുറി റോഡ് എന്നിവിടങ്ങളിലാണ് കാലികൾ അലഞ്ഞുതിരിയുന്നത്. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി നിരത്തുകൾ നേരത്തെ വിജനമാകുന്നതിനാൽ കാലികൾ ഇവിടം കൈയടക്കുകയാണ്. രാത്രി തെരുവുവിളക്കില്ലാത്ത റോഡിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. നഗരത്തിൽ പലയിടത്തും തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.