പാലക്കാട് മെഡിക്കൽ കോളജ്; വികസനത്തിന് 550 കോടി ആവശ്യമെന്ന് സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളജിനെ സൂപ്പർ സ്പെഷാലിറ്റി യൂനിറ്റുകളടക്കം ഉൾപ്പെടുത്തി മികവിന്റെ ചികിത്സാകേന്ദ്രമാക്കി മാറ്റാൻ ഏകദേശം 550 കോടി രൂപ ആവശ്യമായി വരുമെന്ന് സംസ്ഥാന സർക്കാർ. നിയമസഭയിൽ രമേഷ് പിഷാരടി എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി കെ.എ. തുളസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങൾ പൂർണസജ്ജമാക്കാനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനും കർമപദ്ധതി തയറാക്കാനാണ് സർക്കാർ തീരുമാനം.
2012 ൽ ആരംഭിച്ച മെഡിക്കൽ കോളജിൽ പ്രതിദിനം ആയിരത്തിലധികം രോഗികൾ ഒ.പി ചികിത്സക്കായി എത്തുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കാത്തതിനാലും ഗുരുതര രോഗങ്ങൾക്ക് രോഗികൾ ഇപ്പോഴും തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളെയും കോയമ്പത്തൂരിലെ ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. 2024 മാർച്ച് മുതൽ കിടത്തിച്ചികിത്സ ആരംഭിച്ചെങ്കിലും ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സുഗമമായ നടത്തിപ്പിന് 550 കോടിയുടെ മാസ്റ്റർ പ്ലാൻ വേണമെങ്കിലും, അടിയന്തര പ്രവൃത്തികൾക്കായി 97.39 കോടി രൂപ ആവശ്യമാണ്. ഇതിൽ 20 കോടി രൂപ 2026-27 ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമായ തസ്തിക സൃഷ്ടിക്കലിനും ജീവനക്കാരുടെ വേതനത്തിനുമായി 38 കോടി രൂപയും വേണം. നാഷനൽ മെഡിക്കൽ കമീഷന്റെ നിബന്ധന പ്രകാരം കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ 200 ഫാക്കൽറ്റി തസ്തികകൾ ഉറപ്പുവരുത്തണം.
ഇതിനായി നിലവിൽ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഭരണച്ചെലവുകൾ നോൺ-പ്ലാനിലേക്ക് മാറ്റുന്നതിലൂടെ ഈ വർഷം ഏകദേശം 111 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും സർക്കാർ കണക്കാക്കുന്നു. അടിയന്തിരമായി ഫയർ എൻ.ഒ.സി, മോർച്ചറി, സ്വീവേജ്-ഡ്രെയിനേജ് ജോലികൾ, മെഡിക്കൽ ഗ്യാസ് സപ്ലൈ സിസ്റ്റം, ഐ.ടി - ഇലക്ട്രോണിക്സ് സംവിധാനങ്ങൾ എന്നിവ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം അപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാകെയർ യൂനിറ്റും സജ്ജമാക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന പാലക്കാട് എം.പി ചെയർമാനായും എം.എൽ.എ, ജില്ല കലക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, ഡയറക്ടർ ഐ.ഐ.എം.എസ് എന്നിവർ അംഗങ്ങളായും സ്പെഷൽ ഓഫീസർ (ഐ.ഐ.എം.എസ്) കൺവീനറായും ഉന്നതതല സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി എല്ലാ മാസവും യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. ഓരോ പത്ത് ദിവസവും നേരിട്ട് അവലോകനം ചെയ്യാൻ സ്പെഷൽ ഓഫിസറെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

