കപ്പ് തിരിച്ചുപിടിക്കാനൊരുങ്ങി പാലക്കാട് ജില്ല
text_fieldsപതിനായിരത്തോളം മത്സരാർഥികൾ, 15 വേദികൾ, 239 മത്സര ഇനങ്ങൾ, കല വെളിച്ചം പകർന്ന ദിനരാത്രങ്ങൾക്ക് സമാപനം. പാലക്കാടിന്റെ ഹൃദയത്തിൽ ജില്ല കലോത്സവം കൊടിയിറങ്ങി. ഇനി കൊല്ലത്ത് പാലക്കാടൻ പൂരത്തിനായുള്ള കാത്തിരിപ്പും തയാറെടുപ്പും.
നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനുള്ള യാത്രയിൽ ഇക്കുറി 239 ഇനങ്ങളിലായി 1000ത്തോളം വിദ്യാർഥികളാണ് ജില്ലക്കായി കളത്തിലിറങ്ങുക. ഒമ്പത് പുതിയ ഇനങ്ങളിൽ കൂടെ ഇത്തവണ ജില്ലയിൽ നിന്ന് മത്സരാർഥികളുണ്ട്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് ഒന്നാം സ്ഥാനം നേടിയപ്പോൾ കണ്ണൂരിനൊപ്പം രണ്ടാംസ്ഥാനം പങ്കിടാനായിരുന്നു ജില്ലക്ക് യോഗം. എന്നാൽ ഇക്കുറി അത്രമേൽ ആവേശത്തോടെ, തയാറെടുപ്പോടെയാണ് ജില്ല കളത്തിലിറങ്ങുന്നത്. വാനോളമാണ് പ്രതീക്ഷകൾ. കലോത്സവത്തില്‍ അഞ്ചാം ദിവസമായ ശനിയാഴ്ച സ്റ്റേജ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 904 പോയിന്റ് നേടി പാലക്കാട് ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 852 പോയന്റ് നേടി ഒറ്റപ്പാലം രണ്ടാം സ്ഥാനത്തും 841 പോയിന്റ് നേടി തൃത്താല മൂന്നാം സ്ഥാനത്തും തൊട്ട് പിന്നിലുണ്ട്. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: ആലത്തൂര്‍: 818, മണ്ണാർക്കാട്: 818, പട്ടാമ്പി: 802, ചെര്‍പ്പുളശേരി: 773, കൊല്ലങ്കോട് 732, ചിറ്റൂർ: 714, ഷൊർണ്ണൂർ: 703, പറളി: 655, കുഴൽമന്ദം: 491 എന്നിങ്ങനെയാണ്. സ്കൂള്‍ തലത്തിൽ 410 പോയന്റ് നേടി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഒന്നാം സ്ഥാനവും, 236 പോയന്റ് നേടി ഭരത് മാതാ എച്ച്.എസ്.എസ് പാലക്കാട്, 210 പോയന്റ് നേടി ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം 205 പോയന്റ് നേടി ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂർ, 194 പോയന്റ് നേടി എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനത്ത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

