ഉണ്ണികൃഷ്ണന്റെ കരവിരുതിൽ വിരിയുന്നത് കർഷക തനിമയുള്ള കതിർക്കുലകൾ
text_fieldsഒറ്റപ്പാലം (പാലക്കാട്): ജൈവ കൃഷിയിൽ നൂറുമേനി നെല്ല് വിളയിച്ചെടുക്കുന്ന ഉണ്ണികൃഷ്ണെൻറ കരവിരുതിൽ കർഷക തനിമയുടെ പൈതൃക കാഴ്ചയായ കതിർക്കുലകൾ ഭദ്രം. തറവാടുകളുടെ പൂമുഖത്തും മച്ചകങ്ങളിലും കാർഷിക സംസ്കൃതിയുടെ അടയാളമായി പ്രത്യക്ഷപ്പെട്ടിരുന്ന കതിർക്കുലകൾ അപൂർവ കാഴ്ചയായി മാറുന്ന കാലത്താണ് ഇദ്ദേഹത്തെ തേടി ആവശ്യക്കാർ എത്തുന്നത്. ഇവരിൽ കൃഷിയുമായി പുലബന്ധമില്ലാത്തവരും ഉൾപ്പെടും.
മാറിയ കാലത്ത് കോൺക്രീറ്റ് സൗധങ്ങളിൽ ഐശ്വര്യത്തിെൻറ കാഴ്ചവട്ടങ്ങളുടെ പട്ടികയിലാണ് കതിർക്കുലകൾക്ക് സ്ഥാനം. കൊയ്ത്ത് കഴിഞ്ഞതോടെയാണ് അമ്പലവട്ടം പനമണ്ണ 'സുകൃത'ത്തിൽ ഉണ്ണികൃഷ്ണൻ (53) കതിർക്കുല നിർമാണത്തിന് തുടക്കമിട്ടത്. ജീരകശാല ഇനം നെൽക്കതിരാണ് തെരഞ്ഞെടുക്കുന്നത്. യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിലൂടെ ലഭിക്കുന്ന കതിർ ഇതിന് ഉപയോഗ്യമല്ലാത്തതിനാൽ തൊഴിലാളികളെ ഇറക്കിയാണ് കൊയ്ത്ത്. തെരഞ്ഞെടുക്കുന്ന നെൽക്കതിരുകൾ ക്രമപ്രകാരം കോർത്തുകെട്ടിയാണ് നിർമാണം.
പരിശീലനമുണ്ടെങ്കിൽ മാത്രമേ നിർമാണം പൂർത്തിയാകുന്ന കതിർക്കുലക്ക് ഏറ്റക്കുറച്ചിലില്ലാതെ അടിഭാഗം വൃത്താകൃതിയിൽ കൃത്യമാവൂ. കൊയ്തെടുക്കുന്ന നെല്ല് കുത്തി അരിയാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുന്നുമുണ്ട്. വലിപ്പ വ്യത്യാസമനുസരിച്ച് 800 മുതൽ 1300 രൂപ വരെയാണ് വില ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.