മകയിരം ഞാറ്റുവേലയിലും; ഒറ്റപ്പാലത്ത് നിള വരണ്ടുതന്നെ
text_fieldsഒറ്റപ്പാലത്ത് നിള വരണ്ടനിലയിൽ
ഒറ്റപ്പാലം: മതിമറന്ന് പെയ്യേണ്ട മകയിരം ഞാറ്റുവേലയിലും ഒറ്റപ്പാലത്തെ നിള വരണ്ടുതന്നെ. ഇടവപ്പാതി പിന്നിടുന്നതോടെ ഇരു കരമുട്ടി പരന്നൊഴുകിയിരുന്ന പുഴക്കാണ് ഈ ദുർഗതി. കാലവർഷം ശക്തിപ്രാപിക്കേണ്ട നാളുകളിൽ കൊടും ചൂടാണ് പെയ്തിറങ്ങുന്നത്. വിശാലമായ മണൽപ്പരപ്പിൽ ഇടക്കിടെ തഴച്ചുവളരുന്ന പൊന്തക്കാടും പുഴയുടെ വടക്കേ അതിരിനോട് ചേർന്നൊലിക്കുന്ന നീർച്ചാലുമാണ് ഇപ്പോൾ ഒറ്റപ്പാലത്ത് നിള.
പാലക്കാട്-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർ പാലം യാഥാർഥ്യമായത് കാൽ നൂറ്റാണ്ട് മുമ്പാണ്. ഇതിന് ശേഷം പുഴ കരകവിഞ്ഞൊഴുകിയത് 2018, 2019 വർഷങ്ങളിലുണ്ടായ മഹാമാരിക്കാലത്ത് മാത്രമാണ്. മഴയിൽ നിറയുകയും മഴ മാറുന്നതോടെ ജലമൊഴിയുകയും ചെയ്യുന്നതാണ് പുഴയുടെ ദുരവസ്ഥക്ക് കാരണം. ഒറ്റപ്പാലം മേഖലയിലെ കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനത്തിന് നിദാനം പുഴയിലെ ജലസമൃദ്ധിയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി താൽക്കാലിക തടയണ നിർമിച്ച ഘട്ടത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് പുഴക്ക് കുറുകെ സ്ഥിരം തടയണ നിർമിക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ, ശിലാസ്ഥാപനം നടന്നതല്ലാതെ പിന്നീടൊന്നുമുണ്ടായില്ല. ഒറ്റപ്പാലം തടയണയുടെ ചർച്ച വേളയിൽ ആലോചനയിൽ പോലുമില്ലാതിരുന്ന ഷൊർണൂരിലെ സ്ഥിരം തടയണ യാഥാർഥ്യമായിട്ട് വർഷങ്ങളായി. ഒറ്റപ്പാലത്തിന് അപ്പുറവും ഇപ്പുറവുമുള്ള ലക്കിടിയിലും ഷൊർണൂരിലും സ്ഥിരം തടയണകളുള്ളതിനാൽ കടുത്ത വേനലിലും നിള ജലസമൃദ്ധമാണ്.
പെയ്യാൻ മടിച്ച് കാലവർഷം; കർഷകർ ആശങ്കയിൽ
പറളി: ഇടവപ്പാതി കഴിഞ്ഞ് മാസത്തോളമായിട്ടും പെയ്യാൻ മടിച്ചു നിൽക്കുന്ന കാലവർഷം കർഷകരെ ആശങ്കയിലാക്കുന്നു. കരകവിഞ്ഞൊഴുകേണ്ട പുഴകളും തോടുകളും വറ്റിവരണ്ട് എല്ലുന്തിയ ശരീരം പോലെ പാറക്കെട്ടുകൾ ഉയർന്നു നിൽക്കുന്ന കാഴ്ച കർഷക മനസ്സുകളെ ഭീതിയിലാക്കുന്നു. സാധാരണ ഈ സമയത്ത് ഇരുകര മുട്ടി ഒഴുകാറുള്ള കണ്ണാടിപ്പുഴ വറ്റിവരണ്ട് പാറക്കെട്ടുകൾ ഉയർന്നു നിൽക്കുന്ന പറളി പതിപ്പാലത്തിൽ നിന്നുള്ള കാഴ്ച ഹൃദയഭേദകമാണ്. ഈ നിലക്കു പോയാൽ കുടിവെള്ളം വരെ കിട്ടാക്കനിയാകുമോ എന്ന ആശങ്കയുമുണ്ട്. മഴ തിമിർത്തു പെയ്യേണ്ട സമയത്ത് കൊടും വേനൽ പോലെ ചുട്ടുപൊള്ളുന്നത് എല്ലാവരെയും ഭീതിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

