ഇടതുകോയ്മയിൽ ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: ഇടതിന് വ്യക്തമായ ആധിപത്യമുള്ള നിയമസഭ മണ്ഡലമാണ് ഒറ്റപ്പാലം. ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഒറ്റപ്പാലം നിയമസഭ മണ്ഡലം.
1957 മുതൽ 2016 വരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് കോൺഗ്രസിനെ തുണച്ചത്. മണ്ഡലത്തിൽ കോൺഗ്രസിന് ആദ്യ ജയം നേടിക്കൊടുത്തത് 1977ലെ തെരഞ്ഞെടുപ്പായിരുന്നു. 6817 വോട്ടിെൻറ ഭൂരിപക്ഷത്തിൽ അന്ന് വിജയിച്ചത് കോൺഗ്രസ് നേതാവായ പി. ബാലൻ. സി.പി.എമ്മിലെ കെ.പി. ഉണ്ണിയെയാണ് ബാലൻ പരാജയപ്പെടുത്തിയത്. പിൽക്കാലത്ത് മഹാരാഷ്ട്ര ഗവർണർ പദവി വഹിച്ച കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണെൻറ 1987ലെ വിജയമായിരുന്നു രണ്ടാമത്തേത്.
1980, 1982 തെരഞ്ഞടുപ്പുകളിൽ വിജയം ആവർത്തിച്ച സിറ്റിങ് എം.എൽ.എ വി.സി. കബീറിനെ 1710 വോട്ടിനാണ് ശങ്കരനാരായണൻ പരാജയപ്പെടുത്തിയത്. ഒറ്റപ്പാലം മണ്ഡലം രൂപംകൊണ്ട ശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ 909 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.ഐ സ്ഥാനാർഥി കുഞ്ഞുണ്ണി നായർ നിയമസഭ സാമാജികനായി.
1960ലും കുഞ്ഞുണ്ണി നായർ വിജയം ആവർത്തിച്ചു. 1957ൽ കോൺഗ്രസിലെ എൻ. സുന്ദരയ്യരും 1960ൽ പി.എസ്.പിയിലെ ചന്ദ്രശേഖര കുറുപ്പുമായിരുന്നു എതിരാളികൾ. 1965, 1967, 1970 വർഷങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ പി.പി. കൃഷ്ണനായിരുന്നു വിജയം. കോൺഗ്രസിലെ കെ. ശങ്കരനാരായണൻ, എം.എൻ. കുറുപ്പ്, ലീല ദാമോദര മേനോൻ എന്നിവരായിരുന്നു എതിരാളികൾ. ഏഴുതവണ മത്സരിക്കുകയും അഞ്ചുതവണ വിജയിക്കുകയും ചെയ്ത വി.സി. കബീറിെൻറ കന്നിയങ്കം 1980ൽ ആയിരുന്നു. ജനതപാർട്ടിയിലെ പി.ആർ. നമ്പ്യാരെ 3184 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഇദ്ദേഹം പരാജയപ്പെടുത്തി.
1982ൽ നടന്ന തെരഞ്ഞടുപ്പിൽ വി.സി. കബീർ നേരിട്ടത് തെൻറ രാഷ്ട്രീയ ഗുരുനാഥൻ എന്ന് വിശേഷിപ്പിക്കുന്ന പി. ബാലനെ തന്നെയാണ്. കബീർ, ബാലനെ തോൽപിച്ചത് 3,695 വോട്ടിന്. 1991ൽ കെ. ശങ്കരനാരായണനെയും 1996ൽ കെ.വി. പ്രഭാകരൻ നമ്പ്യാരെയും തോൽപിച്ച് വി.സി. കബീർ ആധിപത്യം തുടർന്നു. 2001ൽ കോൺഗ്രസ് സ്ഥാനാർഥി സി.വി. ബാലചന്ദ്രനേക്കാൾ 17850 അധികം വോട്ട് നേടിയിരുന്നു കബീറിെൻറ വിജയം. മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങിയ ശേഷം നടന്ന 2006ലെ തെരഞ്ഞെടുപ്പിൽ വി.സി. കബീറിന് അടിപതറി. കബീറിെൻറ പിന്നിട്ട തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ച സി.പി.എം നേതാവ് എം. ഹംസയോടാണ് കബീർ അടിയറവ് പറഞ്ഞത്. 24,343 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഹംസ വിജയിച്ചത്. 2011ൽ കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠനെ തോൽപിച്ച് 13023 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഹംസ രണ്ടാംവട്ടവും നിയമസഭയിലെത്തിയത്. 2016ൽ നടന്ന തെരഞ്ഞടുപ്പിൽ 67,161 വോട്ട് നേടിയാണ് സി.പി.എം സ്ഥാനാർഥി പി. ഉണ്ണി വിജയിച്ചത്. എതിരാളി കോൺഗ്രസിലെ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 51,073 വോട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.