ബലാബലത്തിൽ നെന്മാറ
text_fields1.യു.ഡി.എഫ് സ്ഥാനാർഥി എ. തങ്കപ്പൻ പ്രചാരണത്തിൽ 2.എൽ.ഡി.എഫ് സ്ഥാനാർഥി കെ. പ്രേമൻ പ്രചാരണത്തിനിടെ 3.എൻ.ഡി.എ സ്ഥാനാർഥി എ.എൻ. അനുരാഗ് പ്രചാരണത്തിൽ
കൊല്ലങ്കോട്: വെയിലത്ത് വാടാതെ നേതാക്കളും അണികളും കളം നിറഞ്ഞതോടെ നെന്മാറയിൽ പ്രചാരണച്ചൂടേറുന്നു. സ്ഥാനാർഥി നിർണയത്തിൽ തുടക്കസമയത്ത് മൂന്ന് മുന്നണികളിലും ആശങ്കയുണ്ടായെങ്കിലും പിന്നീടത് പരിഹരിക്കപ്പെട്ടു. എൽ.ഡി.എഫിൽ സി.പി.എം ഏരിയ സെക്രട്ടറി കെ. പ്രേമൻ സ്ഥാനാർഥിയായതോടെ നിലവിലെ എം.എൽ.എ കെ. ബാബു കോൺഗ്രസിനോടൊപ്പം ചേരുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, അത് വെറും അഭ്യൂഹമാണെന്ന് തെളിയിച്ച് പ്രേമനൊപ്പം കെ. ബാബു എം.എൽ.എ സജീവമായി രംഗത്തിറങ്ങി. യു.ഡി.എഫിൽ കെ.സി. പ്രീത് മത്സരിക്കുമെന്ന് കരുതിയിരിക്കെയാണ് ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ സ്ഥാനാർഥിയായത്. ഇതിനിടെ തങ്കപ്പനെതിരെ പോസ്റ്റർ പ്രചാരണമുണ്ടായെങ്കിലും നേതാക്കളുടെ ഇടപെടലിൽ എതിർപ്പ് തണുത്തു. എൻ.ഡി.എയിലാകട്ടെ, ബി.ഡി.ജെ.എസിന് സീറ്റ് ലഭിക്കില്ലെന്ന ചർച്ചകൾ അപ്രസക്തമാക്കി ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. അനുരാഗ് തന്നെ കളത്തിലിറങ്ങി.
കെ.എ. ചന്ദ്രന് ശേഷം നാല് തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങിയ യു.ഡി.എഫ് തിരിച്ചുവരാനുള്ള പ്രവർത്തനത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കമാണ് അവരുടെ പ്രതീക്ഷ. വി. ചെന്താമരാക്ഷൻ രണ്ട് തവണയും, കെ. ബാബു രണ്ട് തവണയും വിജയിച്ച നെന്മാറ മണ്ഡലത്തെ നിലനിർത്താനുള്ള തയാറെടുപ്പിൽ എൽ.ഡി.എഫ് നാലാം ഘട്ട ബൂത്ത് തല യോഗങ്ങളുമായി സജീവമാണ്. വോട്ടർമാരുടെ കൃത്യമായ ചാർട്ട് തയാറാക്കിയാണ് വി. ചെന്താമരാക്ഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ.
കെ. ബാബു എം.എൽ.എ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്ന വികസന പുസ്തകമിറക്കിയാണ് എൽ.ഡി.എഫ് പ്രചാരണം. എന്നാൽ, ഗവ. കോളേജ്, കൊല്ലങ്കോട്, കൊടുവായൂർ ഗവ. ആശുപത്രികളുടെ വികസന മുരടിപ്പ്, വിനോദ സഞ്ചാര മേഖലയിലെ വികസന മുരടിപ്പ്, നെല്ലിയാമ്പതിയിലെ തൊഴിൽ പ്രതിസന്ധി തുടങ്ങിയവ പറഞ്ഞാണ് യു.ഡി.എഫ് പ്രചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

