മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പാമ്പുശല്യം
text_fieldsമണ്ണാര്‍ക്കാട്: താലൂക്ക് ഗവ. ആശുപത്രിയില്‍ പാമ്പുശല്യം. ഒരാഴ്ചക്കിടെ ആശുപത്രിവളപ്പില്നിന്നും എട്ടുപാമ്പുകളെ പിടികൂടി. കഴിഞ്ഞദിവസം രാത്രിയില്‍ പേവാര്‍ഡിന്റെ ഇടനാഴിയില്‍ കിടന്നുറങ്ങുകയായിരുന്ന വിയ്യക്കുറുശ്ശി പൂവത്തുംപറമ്പ് വീട്ടില്‍ സിദ്ദീഖ് (56) ഭാഗ്യവശാലാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ചൂട് കാരണമാണ് ഇയാള്‍ ഇടനാഴിയില്‍ കിടന്നത്. പുലര്‍ച്ചെ നാലരയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കാലിൽ ഇട്ടിരുന്ന പുതപ്പിന്റെ ഒരുവശത്ത് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പ് കടിച്ചുവലിക്കുന്നതാണ് കണ്ടത്. പേടിച്ചരണ്ട സിദ്ദീഖ് പുതപ്പ് തട്ടിയെറിഞ്ഞ് ചാടിയെഴുന്നേല്ക്കുകായിരുന്നു. വിവരം ജീവനക്കാരെയും അറിയിച്ചു. സുരക്ഷാജീവനക്കാരനെത്തി പാമ്പിനെ പിടികൂടുകയും വനംവകുപ്പിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ സിദ്ദീഖ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. കുറച്ചുദിവസങ്ങളായി ആശുപത്രിവളപ്പില്‍ പാമ്പിനെ നിരന്തരം കണ്ടുവരുന്നു. രണ്ടുദിവസം മുമ്പും അണലിവര്‍ഗത്തില്‍പ്പെട്ട രണ്ട് പാമ്പുകളെ പിടികൂടിയിരുന്നു.
ഇതിലൊന്ന് ജീവനക്കാരുടെ മുറിയിലെ ശൗചാലയത്തിന് പുറത്തിട്ട ചവിട്ടിയുടെ അടിയില്‍ നിന്നാണ് കണ്ടെത്തിയത്. പേവാര്‍ഡ് കെട്ടിടത്തിന് പുറത്തും അത്യാഹിത വിഭാഗത്തിന് സമീപത്ത് നിന്നുമെല്ലാം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രക്തബാങ്ക് കെട്ടിടത്തിന് സമീപത്തുനിന്ന് മൂര്‍ഖനെയാണ് പിടികൂടിയത്. ഈ ഭാഗത്തും പേവാര്‍ഡ് കെട്ടിടത്തിന് അരികിലുമായെല്ലാം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്.
വാഹനങ്ങളില്‍ പാമ്പുകള്‍ കയറിക്കൂടാനും സാധ്യതയേറെയാണ്. കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ആശുപത്രിയുടെ ചുറ്റുമതിലിലെ മാളങ്ങളിലാണ് പാമ്പുകള്‍ തമ്പടിക്കുന്നതെന്നാണ് കരുതുന്നത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള മതിലില്‍ നിറയെ പൊത്തുകളാണ്. ചില സന്ദര്‍ശകര്‍ ഈ പൊത്തുകളില്‍ പാമ്പുകളെ കണ്ടിട്ടുണ്ടെന്നും പറയുന്നു. ആശുപത്രിയുടെ അടുത്താണ് വനംവകുപ്പിന്റെ ഓഫിസ്. മരങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലംകൂടിയാണിവിടം. ആശുപത്രിവളപ്പില്‍ പാമ്പുകളെ കണ്ടവിവരം അറിയിക്കുന്നപ്രകാരം വനംവകുപ്പ് ദ്രുതപ്രതികരണ സേനയെത്തിയാണ് പിടികൂടാറുള്ളത്.
അതേസമയം പാമ്പുശല്യം വര്‍ധിച്ചതോടെ ഡോക്ടര്‍മാരുള്‍പ്പടെയുള്ള ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ഭീതിയിലാണ്. ചുറ്റുമതില്‍ തേച്ച് സുരക്ഷിതമാക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. പേവാര്‍ഡ് കെട്ടിടത്തിന് സമീപത്ത് മതിലിലെ പൊത്തുകള്‍ അടക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു അറിയിച്ചു.
പാമ്പിനെ പ്രതിരോധിക്കാനാവശ്യമായ മാര്‍ഗങ്ങളും അവലംബിക്കും. 14 ലക്ഷം രൂപയോളം ചെലവഴിച്ച് ചുറ്റുമതില്‍ അറ്റകുറ്റപണിയും സുരക്ഷാജീവനക്കാര്‍ക്കുള്ള ക്യാബിനുമുടക്കം നിര്‍മിക്കാന്‍ നടപടിയായിട്ടുള്ളതായി നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.