മുമ്പും പുലിയെ കണ്ടതായി നാട്ടുകാർ; മലയോരത്ത്ഭീതിയേറി
text_fieldsമണ്ണാര്‍ക്കാട്: വന്യമൃഗങ്ങളുടെ നിരന്തരശല്യം മൂലം കൃഷി ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വയ്യാത്ത മലയോരവാസികൾക്ക് പേടിസ്വപ്നമായി പുലിയും.
കാട്ടാനയും കാട്ടുപന്നിയും മയിലും മാനും കുരങ്ങും കൃഷി നശിപ്പിക്കുകയും കടുവയും പുലിയുമടക്കമുള്ളവ വളര്‍ത്തുമൃഗങ്ങളെ വേട്ടയാടുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കുന്തിപ്പാടത്തെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പുലിയെത്തിയതാണ് ഒടുവിലത്തെ സംഭവം. മുമ്പും പലതവണ പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞമാസം കണ്ടമംഗലം സെന്ററില്‍ തോട്ടത്തില്‍ പുലിയെ കണ്ടിരുന്നു. ഡി.എഫ്.ഒക്ക് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.
സ്ഥലത്ത് കാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും പുലിസാന്നിധ്യം കണ്ടെത്തിയില്ല. കണ്ടമംഗലത്തുനിന്ന് അരകിലോമീറ്റര്‍ ദൂരമേ ഞായറാഴ്ച പുലിയിറങ്ങിയ സ്ഥലത്തേക്കുള്ളൂ. മേക്കളപ്പാറ, പൊതുവപ്പാടം, മൈലാംപാടം മേഖലകൾ പുലിയുടെ വിഹാരകേന്ദ്രമാണ്. 2019ലും 2021ലുമായി മൈലാംപാടം മേഖലയില്‍ നിന്ന് രണ്ട് പുലികളെ പിടികൂടിയിരുന്നു. കാടിറങ്ങി പ്രദേശത്തേക്ക് എത്തുന്ന പുലികളെ കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കരടിയുമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ കാരാപ്പാടം മുതല്‍ തിരുവിഴാംകുന്ന് വരെയുള്ള വനയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ശല്യം ശാശ്വതമായി പരിഹരിക്കാന്‍ വനംവകുപ്പിന് കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മേക്കളപ്പാറ മേഖലയില്‍ വന്യജീവികൾ വളര്‍ത്ത് നായ്ക്കളെ പിടികൂടുന്നത് പതിവാണ്.
റബർ കൃഷിയില്‍ വലിയ ആദായം ലഭിക്കാതായപ്പോള്‍ തോട്ടങ്ങളില്‍ ചെറിയ തോതില്‍ കോഴിഫാം സ്ഥാപിച്ചവര്‍ക്കും പുലി പ്രതിസന്ധി തീര്‍ക്കുന്നെന്ന് കിഫ ജില്ല വൈസ് പ്രസിഡന്റും മേക്കളപ്പാറ സ്വദേശിയുമായ സോണി പി. ജോർജ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.