ആഴക്കയത്തില്‍ പൊലിഞ്ഞ സഹോദരങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി
text_fieldsമണ്ണാര്‍ക്കാട്: ചെറുപുഴയുടെ ആഴക്കയത്തില്‍ പൊലിഞ്ഞ മൂന്ന് സഹോദരങ്ങള്‍ക്ക് നാട് നിറമിഴികളോടെ യാത്രാമൊഴിയേകി. കളിചിരികളുമായി ചെറിയ പെരുന്നാൾ കൂടാന്‍ അരപ്പാറയിലെ മാതൃവീട്ടിലെത്തിയ അവര്‍ നിശ്ചലരായി ഒടുവിലെയുറക്കത്തിലാഴ്ന്നത് കണ്ടുനില്ക്കാന് ആര്‍ക്കുമായില്ല. ബന്ധുക്കളും കുടുംബാംഗങ്ങളും സഹപാഠികളും അധ്യാപകരും നാട്ടുകാരുമെല്ലാം സങ്കടം അടക്കാനാകാതെ വിങ്ങിപ്പൊട്ടി.
തൃക്കടീരി കുറ്റിക്കോട് പാറക്കല്‍ വീട്ടില്‍ പരേതനായ മുസ്തഫ-റാബിയത്ത് ദമ്പതികളുടെ മകള്‍ റിസ്വാന (19), കോട്ടോപ്പാടം പുറ്റാനിക്കാട് കൊടുവാളിപ്പുറം പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്-നബീസ ദമ്പതികളുടെ മകന് ബാദുഷ (20), കരുവാരക്കുണ്ട് ചെറുമല വീട്ടില്‍ അബൂബക്കര്‍-സുഹറ ദമ്പതികളുടെ മകള്‍ ദീമ മെഹ്ബ (20) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കരിമ്പുഴ കൂട്ടിലക്കടവില്‍ ചെറുപുഴയിലകപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചത്.
കാരാകുര്‍ശ്ശി ചോലേക്കാട്ടില്‍ വീരാപ്പുവിന്റെയും ബിയ്യാത്തുവിെൻറയും മൂന്ന് പെണ്മക്കളുടെ മക്കളാണ് ഇവര്‍. പെരുന്നാള്‍ ദിവസമാണ് അരപാറയിലെ ചോലേക്കാട്ടില്‍ വീട്ടിലേക്ക് വിരുന്നെത്തിയത്. ബാദുഷയുടെ പിതാവ് ഷംസുദ്ദീന് കൂട്ടിലക്കടവ് ഭാഗത്ത് തോട്ടം നോക്കി നടത്തിവരുന്നുണ്ട്. ഈ തോട്ടം കാണാൻ ബന്ധുക്കളോടൊപ്പം എത്തിയ സഹോദരങ്ങള്‍ പുഴയിലിറങ്ങി അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാകെയര്‍ വളന്റിയര്‍മാരും മൂവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. റിസ് വാന ആദ്യം മരിച്ചു. പ്രാര്‍ഥനകളോടെ കാത്തിരുന്നവരെ സങ്കടത്തിലാഴ്ത്തി രാത്രിയോടെ ദീമയേയും അര്‍ധരാത്രിയോടെ ബാദുഷയെയും മരണം തട്ടിയെടുത്തു.
വെള്ളിയാഴ്ച രാവിലെ 10ഓടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് 1.30ന് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുനല്‍കി. തുടർന്ന് നെല്ലിപ്പുഴ മദ്റസയിൽ കർമങ്ങൾ പൂർത്തിയാക്കി കൊടക്കാട് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം നിർവഹിച്ചു. ദീമയുടെയും റിസ്വാനയുടെയും മൃതദേഹം അരപ്പാറയിലെ തറവാട്ടുവീട്ടിൽ എത്തിച്ചു.
അരപ്പാറ നൂറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്റസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബാദുഷയുടെ മൃതദേഹം ആദ്യം കൊടുവാളിപ്പുറത്തെ വീട്ടിലും പിന്നീട് അരപ്പാറയിലെ മദ്റസ അങ്കണത്തിലുമാണ് പൊതുദര്‍ശനത്തിന് വെച്ചത്. കെ. ശാന്തകുമാരി എം.എല്‍.എ, യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്, കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദന്, എൻ.സി.പി സംസ്ഥാന നേതാവ് പി.എ. റസാക്ക് മൗലവി തുടങ്ങിയവർ അന്ത്യോപചാരമര്‍പ്പിച്ചു. റിസ്വാനയുടെ മൃതദേഹം കുറ്റിക്കോട് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ദീമയുടെ മൃതദേഹം കരുവാരകുണ്ട് കണ്ണത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ബാദുഷയുടെ മൃതദേഹം വാഴേമ്പ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.
ചെറുപുഴയിൽ മുങ്ങിമരിച്ചവർക്ക് നാടിന്റെ കണ്ണീർപൂക്കൾ
കാരാകുർശ്ശി: അകാലത്തിൽ പൊലിഞ്ഞ വിദ്യാർഥികളുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നാടാകെ വിതുമ്പി. റിസ് വാന (19), ദീമ മെഹ്ബർ (20), ഇബ്രാഹിം ബാദുഷ (20) എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മാതാവിന്റെ തറവാട്ടുവീടിന് സമീപത്തെ അരപ്പാറ തൻവീറുൽ ഇസ്ലാം മദ്റസ ഹാളിൽ പൊതുദർശനത്തിനെത്തിച്ചത്. രണ്ട് വിദ്യാർഥിനികളുടെയും മൃതദേഹം ഉച്ചക്ക് രണ്ട് വരെയും പിന്നീടെത്തിച്ച ഇബ്രാഹിം ബാദുഷയുടെ മൃതദേഹം മൂന്ന് വരെയും പൊതുദർശനത്തിന് വെച്ചു. നാടിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയാർപ്പിക്കാനെത്തി.
റിസ് വാ നയുടെ മൃതദേഹം ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിലേക്കും ദീമ മെഹർബയുടെത് മണ്ണാർക്കാട്ടേക്കും ഇബ്രാഹിം ബാദുഷയുടേത് കുറ്റാനിക്കാട്ടേക്കും കൊണ്ടുപോയി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടന നേതാക്കളും അന്തിമോപചാരം അർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.