മണികണ്ഠന്റെ വിയോഗം; കണ്ഠമിടറി വീടും നാടും
text_fieldsമണികണ്ഠന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന ഭാര്യ ഉഷ
ചങ്ങരംകുളം: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ചങ്ങരംകുളം ആലങ്കോട് അട്ടേക്കുന്ന് പള്ളിയാലില്‍ പറമ്പില്‍ മണികണ്ഠന്റെ (60) വിയോഗം നാടിന് തീരാവേദനയായി. കൽപണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന മണികണ്ഠന് അധിക വരുമാനം ലഭിക്കുമെന്നതിനാലാണ് സീസണ് സമയങ്ങളില്‍ വെടിക്കെട്ട് നിര്‍മാണ പ്രവൃത്തികൾക്ക് പോയിരുന്നത്. കഴിഞ്ഞയാഴ്ചയാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം തൃശൂരിൽ ജോലിക്കുപോയത്. അപകടസമയത്ത് സുഹൃത്തുക്കളും ബന്ധുക്കളുമായി അഞ്ചോളം പേർ കൂടെയുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് ഗുരുതര പരിക്കോടെ രക്ഷപ്പെട്ടത്.
മണികണ്ഠന്റെ അച്ഛന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവ് കൊളത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനും സുഹൃത്തുക്കളായ എടപ്പാള്‍ സ്വദേശി വിജയനും കുമരനല്ലൂര്‍ സ്വദേശി വാസുദേവനും അപകടത്തിൽ മരിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരുന്ന മണികണ്ഠന്റെ മൃതദേഹം ശാസ്ത്രീയ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെ ഒമ്പതോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മൃതദേഹം 10.30ഓടെ ആലങ്കോട് അട്ടേക്കുന്ന് വീട്ടിലെത്തിച്ചപ്പോൾ വൈകാരിക രംഗങ്ങള്‍ക്കാണ് വീടും നാടും സാക്ഷ്യംവഹിച്ചത്. അന്ത്യോപചാരമർപ്പിക്കാനായി ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേര് വീട്ടിലെത്തിയിരുന്നു. ഉച്ചക്ക് 12ഓടെ മൃതദേഹം പൊന്നാനി പൊതുശ്മശാനത്തില്‍ എത്തിച്ച് സംസ്കരിച്ചു. മുന്‍ ബ്ലോക്ക് അംഗം ഉഷയാണ് മണികണ്ഠന്റെ ഭാര്യ. മകള്‍: രേഷ്മ. മരുമകന്: ദിവ്യരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

