മുന്നണി മൂന്നിനോടും പ്രിയം; പാലക്കാടൻ ത്രില്ലറിലെ ത്രികോണ ചായ്വുകൾ
text_fieldsതെരഞ്ഞെടുപ്പ് ചൂടിലാണ് നാടും നഗരവും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുപാട് സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും രാഷ്ട്രീയചിത്രങ്ങൾ ഒരുപാട് മാറിമറിഞ്ഞത് നാം കണ്ടു. വീണ്ടും പാലക്കാടൻ ചൂടിൽ, ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി വരുമ്പോൾ നിയമസഭ മണ്ഡല തല കൂട്ടിക്കിഴിക്കലും രാഷ്ട്രീയ വിശലനവും നടത്തുകയാണ് ‘മാധ്യമം ’ ലേഖകർ...
പാലക്കാട്: മുഖ്യധാരാപാർട്ടികളോട് എക്കാലവും വിശ്വസ്തത പുലർത്തുന്ന വോട്ടുബാങ്കുകളും ശക്തമായ അടിയൊഴുക്കുകളും എന്നും പാലക്കാടിന്റെ മാത്രം പ്രത്യേകതയാണ്. ഇടതിനും യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ പ്രതീക്ഷകൾ നൽകിയിട്ടുള്ള മണ്ഡലമെന്ന വിശേഷണമാവും പാലക്കാടിന് അനുയോജ്യം. പാലക്കാട് നഗരസഭയും, കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം.
പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നും തുടർന്ന് കോൺഗ്രസിൽനിന്നും സി.എം. സുന്ദരം 1977 മുതല് 1991 വരെ തുടർച്ചയായി അഞ്ചു തവണ പാലക്കാട് നിയമസഭ സീറ്റിൽ വിജയിച്ചിട്ടുണ്ട്. 1996ൽ വീണ്ടും കളത്തിലിറങ്ങിയ സി.എം. സുന്ദരത്തിന് സി.പി.എമ്മിന്റെ ടി.കെ. നൗഷാദ് ഉയർത്തിയ പ്രതിരോധം മറികടക്കാനായില്ല. 1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പൊലീസ് വെടിവെപ്പ് അടക്കം വിഷയങ്ങൾ കൊണ്ടുപിടിച്ച് ചർച്ചയായ കാലത്ത് സി.പി.എം കളമറിഞ്ഞ് കളിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സി.എം. സുന്ദരം നൗഷാദിനോട് തോറ്റത് 596 വോട്ടിനായിരുന്നു. തുടർന്ന് 2001ൽ പ്രമുഖ കോൺഗ്രസ് നേതാവായ കെ. ശങ്കരനാരായണൻ മണ്ഡലം യു.ഡി.എഫിനൊപ്പമെത്തിച്ചു.
2006ൽ വീണ്ടും സി.പി.എം കെ.കെ. ദിവാകരനിലൂടെ മണ്ഡലം തിരിച്ചു പിടിച്ചപ്പോള് 2011ൽ കോൺഗ്രസ്സിലെ യുവനേതാവ് ഷാഫി പറമ്പിൽ മണ്ഡലം വീണ്ടും വലത്തോട്ട് കൊണ്ടുപോയി. 2016ൽ രണ്ടാംതവണ ഷാഫി പറമ്പിൽ മത്സരത്തിനിറങ്ങിയപ്പോൾ മുൻ എം.പി എൻ.എൻ. കൃഷ്ണദാസിനെ ഇറക്കിയായിരുന്നു സി.പി.എം നേരിട്ടത്. ബി.ജെ.പിയാകട്ടെ ശോഭ സുരേന്ദ്രനും സീറ്റ് നൽകി. ജനവിധി അത്തവണയും ഷാഫിക്കൊപ്പം നിന്നപ്പോൾ 41.7 ശതമാനമായിരുന്നു യു.ഡി.എഫിന്റെ വോട്ടുവിഹിതം. ബി.ജെ.പിയാകട്ടെ 2011ൽ 19.86 ശതമാനമായിരുന്ന വോട്ടുവിഹിതം 29.08 ആയി ഉയർത്തി. 32.85 ശതമാനമുണ്ടായിരുന്ന സി.പി.എം 28.07 ശതമാനത്തിലേക്ക് കുറയുന്നതും ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതയായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ശ്രദ്ധയൊന്നാകെ പിടിച്ചുപറ്റിയ മണ്ഡലമായിരുന്നു പാലക്കാട്. മെട്രോമാൻ ഇ. ശ്രീധരൻ ബി.ജെ.പിക്കായി കളത്തിലിറങ്ങിയെങ്കിലും ഷാഫിയുടെ ഹാട്രിക് നേട്ടത്തിന് തടയിടാനായില്ല. ഇത്തവണ യു.ഡി.എഫ് വോട്ടുവിഹിതം 38.06 ശതമാനമായി കുറഞ്ഞു. തുടർച്ചയായി വോട്ടുവിഹിതം ഉയർത്തിയ ബി.ജെ.പി ഇക്കുറി 35.34 ശതമാനത്തിലെത്തിച്ചു. സി.പി.എമ്മിന്റെ മണ്ഡലത്തിലെ വോട്ടുവിഹിതം 25.64 ശതമാനമായി വീണ്ടും കുറഞ്ഞു.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന് 48425 വോട്ടും (35.77 ശതമാനം), സി.പി.എം സ്ഥാനാർഥി എം.ബി രാജേഷിന് 44086 വോട്ടും (32.57 ശതമാനം), ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാറിന് 39963 വോട്ടും (29.52ശതമാനം) ആണ് പോൾ ചെയ്യപ്പെട്ടത്. അഞ്ചുവർഷത്തെ പ്രവർത്തനം തന്നെയാവും ഇക്കുറി മണ്ഡലത്തിലെ പ്രധാന പ്രചരണ ആയുധമെന്ന് സിറ്റിങ് എം.പി വി.കെ. ശ്രീകണ്ഠൻ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നേടിയ ബന്ധങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയും ശ്രീകണ്ഠൻ പങ്കുവെക്കുന്നു. മാറിയ സാഹചര്യത്തിൽ പാലക്കാട് ഇടതിനൊപ്പം നിൽക്കുമെന്ന് തന്നെയാണ് എൽ.ഡി.എഫ് ക്യാമ്പിന്റെയും സ്ഥാനാർഥി എ. വിജയരാഘവന്റെയും പ്രതീക്ഷ. തുടരെ വോട്ടുശതമാനം ഉയർത്താനായതുകൊണ്ട് തന്നെ ജില്ലയിൽ ബി.ജെ.പി കാര്യമായ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ഇക്കുറി മണ്ഡലത്തിൽ വോട്ടുശതമാനം കാര്യമായി ഉയരുമെന്ന പ്രതീക്ഷയാണ് സി. കൃഷ്ണകുമാർ പങ്കുവെക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പടക്കം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാലക്കാട്ടെ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെടുന്നതാണ് കാഴ്ചയെന്ന് ബി.ജെ.പി ക്യാമ്പ് വിലയിരുത്തുന്നു.
പാലക്കാട് നഗരസഭയിൽ ഇക്കുറി ബി.ജെ.പി ഭരണത്തിലെത്തിയത് കാര്യമായി വോട്ടും സീറ്റുമുയർത്തിയാണ്. ഇതുകൂടെ ചേർത്തുവായിക്കുമ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ബി.ജെ.പി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.