ജൈവ നെൽകൃഷിയിലെ ചിറ്റുണ്ട പെരുമയുമായി കുമ്പളക്കോട് കൃഷ്ണകുമാർ
text_fieldsആലത്തൂർ ബാങ്ക് റോഡ് ബോധിയിലെ കൃഷ്ണകുമാറിെൻറ കൃഷിയിടത്തിൽ ചിറ്റുണ്ടകൃഷി രീതിയിൽ ഞാറ് നടുന്ന കൃഷി ഓഫിസർമാർ
ആലത്തൂർ: ഭാരതീയ പ്രകൃതി കൃഷി രീതിയിലെ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ആലത്തൂർ കുമ്പളക്കോട് പാടശേഖരത്തിൽ ചിറ്റുണ്ട പെരുമയുമായി കൃഷ്ണകുമാർ. അര ഏക്കർ നെൽപ്പാടത്തു കെട്ടി നാട്ടി കൃഷിരീതി പരീക്ഷിച്ചു കൊണ്ടാണ് ചിറ്റുണ്ട കൃഷിയുമായി രംഗത്ത് വന്നത്. വയനാട് അമ്പലവയൽ സ്വദേശി അജി തോമസ് വികസിപ്പിച്ചെടുത്ത 'നെന്മേനി ചിറ്റുണ്ട' എന്ന 'വിത്ത് പെല്ലെറ്റിങ്' രീതിയാണ് കെട്ടി നാട്ടി കൃഷിരീതി. പഴയ കാലത്തെ തവളകണ്ണൻ വിത്തുപയോഗിച്ചണ് ചിറ്റുണ്ട തയാറാക്കിയിരിക്കുന്നത്.
മുളപ്പിച്ചു കൃഷിയിടത്തിൽ വിതറുന്ന രീതിയാണ് കെട്ടി നാട്ടി. ചാണകം, കീടരോഗ പ്രതിരോധശേഷിയുള്ള ഇലകളുടെ ചാറ്, പൊട്ടാസ്യം ലഭ്യമാകുന്ന വാഴത്തട, മഗ്നീഷ്യം അംശമുള്ള കരിമരുത്, പഞ്ചഗവ്യം, ബീജാമൃതം എന്നിവയെല്ലാം ചേർത്ത മിശ്രിതത്തിൽ നെൽവിത്തും ചേർത്ത് കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒരിഞ്ച് ചതുരശ്ര വലിപ്പമുള്ള അച്ചുകളിലേക്ക് മാറ്റുന്നു. ഓരോ അച്ചിലും രണ്ടു മുതൽ നാല് വരെ നെൽവിത്തുകളടങ്ങിയിരിക്കും.
ഈ വിധം തയാറാക്കുന്നതിനാൽ ഒരു ഏക്കറിന് അഞ്ച് കിലോ വിത്ത് മതിയാകും എന്നതാണ് പ്രത്യേകത. മൂന്നു ദിവസത്തിനകം വിത്തുകൾ മുളക്കും. എഴു ദിവസമായാൽ ഞാറ്റടി വയലിൽ നടാൻ കഴിയും. 25 സെൻറിമീറ്റർ അകലത്തിലാണ് നടേണ്ടത്. വേരുകൾ പൊട്ടാതെയുള്ള നടീലായതിനാൽ കൂടുതൽ ചിനപ്പുകൾ ഉണ്ടാകുന്നു.
കേരള കാർഷിക സർവകലാശാല അഗ്രോണോമി വിഭാഗം മേധാവി ഡോ. പ്രമീള, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലക്ഷ്മി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ലാലിമ്മ ജോർജ്, കൃഷി ഓഫിസർ എം.വി. രശ്മി എന്നിവർ കൃഷിയിടം സന്ദർശിച്ച് നിർദേശങ്ങൾ നൽകുകയും പുതിയ കൃഷിരീതി പരീക്ഷിച്ച കൃഷ്ണകുമാറിനെ അനുമോദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

