പാർക്കിങ്ങിൽ യാത്രക്കാരെ കൊള്ളയടിച്ച് കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: വാഹനങ്ങളുമായി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ കൊള്ളയടിച്ച് കെ.എസ്.ആർ.ടി.സി. നവീകരിച്ച് ഏതാനും മാസത്തിനുശേഷം പ്രവർത്തനം തുടങ്ങിയ പുതിയ പാർക്കിങ് ഏരിയയിലാണ് ഉയർന്ന ഫീസ് ഈടാക്കി യാത്രക്കാരുടെ കീശ ചോർത്തുന്നത്.
ഇരുചക്ര വാഹനങ്ങൾക്ക് അര മണിക്കൂറിന് 10 രൂപ, നാല് മണിക്കൂറിൽ 15 രൂപ, നാല് മുതൽ എട്ട് മണിക്കൂറിൽ 20 രൂപ, എട്ട് മുതൽ 16 മണിക്കൂറിന് 25 രൂപ, 16 മുതൽ 24 മണിക്കൂറിന് 35 രൂപ, ഒരു ദിവസത്തേക്ക് 50 രൂപ എന്ന നിരക്കിലാണ് പാർക്കിങ്ങിന് കരാറുകാരൻ വാങ്ങിക്കുന്നത്. കാറിന് എട്ട് മണിക്കൂറിന് 75 രൂപ, എട്ട് മുതൽ 16 മണിക്കൂറിന് 85 രൂപ, 16 മുതൽ 24 മണിക്കൂറിന് 100 രൂപ, ഒരു ദിവസത്തേക്ക് 150 രൂപ എന്ന നിരക്കിലാണ് വസൂലാക്കുന്നത്.
കോയമ്പത്തൂർ ഉൾപ്പെടെ സ്ഥലങ്ങളിൽ ജോലിസംബന്ധമായി ദിവസവും പോയിവരുന്നവർ ഇവിടെയാണ് വാഹനം നിർത്തുന്നത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസ് ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി 24 മണിക്കൂർ നേരത്തേക്ക് 30 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരും കരാർ തൊഴിലാളികളും തമ്മിൽ അധിക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് വാക്കേറ്റങ്ങൾ പതിവായിട്ടുണ്ട്.
‘പാർക്കിങ് ഫീസ് കുറക്കണം’
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധികൃതർ നിശ്ചയിച്ചു കൊടുത്തിട്ടുള്ള പാർക്കിങ് ഫീസ് കുറക്കണമെന്ന് റോഡ് ആൻഡ് റെയിൽ പാസഞ്ചേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് എ.കെ. സുൽത്താൻ ഗതാഗത മന്ത്രിക്കും കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്കും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫിസർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഫീസ് നിശ്ചയിച്ചു നൽകിയതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.