തേക്കിൻചിറയിൽ വ്യാപക നാശം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsകൊല്ലങ്കോട്: തേക്കിൻചിറയിൽ കാട്ടാനക്കൂട്ടം വ്യാപകനാശം വിതച്ചു. തേക്കിൻ ചിറകളത്തിൽ സഹദേവന്റെ 52 തെങ്ങുകൾ, 156 വാഴകൾ എന്നിവയാണ് വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാനകൾ നശിപ്പിച്ചത്. ഒരു കുട്ടിയുൾപ്പെടെ മൂന്ന് കാട്ടാനകളാണ് വനം വകുപ്പിന്റെ വൈദ്യുത വേലി തകർത്ത് ജനവാസ മേഖലയിലൂടെ തേക്കിൻചിറകളത്തിൽ എത്തിയത്. രണ്ട് കോളനികളിലായി അമ്പതിലധികം കുടുംബങ്ങൾ വസിക്കുന്ന പ്രദേശത്തിനോടടുത്ത് കാട്ടാനകൾ എട്ട് മണിക്കൂറിലധികം തമ്പടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി.
വൈദ്യുത വേലി തകർത്തു. രണ്ട് മാസത്തിനിടെ വേലാങ്കാട്, പേഴുംപൊറ്റ, തേക്കിൻചിറ, തേക്കിൻചിറക്കളം, മാത്തൂർ, ചപ്പക്കാട്, ചീളക്കാട്, കള്ളിയമ്പാറ, മേച്ചിറ എന്നിവിടങ്ങളിൽ മാത്രം 400ലധികം തെങ്ങുകളും 650ലധികം വാഴകളും നശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സജേഷ്, രതീഷ് എന്നിവരുടെ ഒന്നര ഏക്കർ നെൽപാടത്തെ കൊയ്ത്തിന് തയാറായ കതിരുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
വേലാങ്കാട്ടിൽ ചിദംബരൻകുട്ടി, ചെന്താമര എന്നിവരുടെ തോട്ടങ്ങളിൽ 65 ശതമാനം തെങ്ങുകൾ ആനകളുടെ ആക്രമണത്തിൽ നശിച്ചു. വൈദ്യുത വകുപ്പിന്റെ വേലി തകർത്ത് കാട്ടാനകൾ സ്ഥിരമായി എത്തുന്നതിനാൽ കർഷകരും നാട്ടുകാരും ഭീതിയിലാണ്. 80 ലക്ഷത്തിന്റെ തൂക്കുവൈദ്യുതവേലി നിർമാണത്തിന് ചുക്രിയാലിനടുത്ത് നിർമാണ സാമഗ്രി കൾ എത്തിച്ചെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
ജില്ല പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, മുതലമട, കൊല്ലങ്കോട് ഗ്രാമപഞ്ചായത്തുകൾ എന്നിവ യുടെ 1.5കോടി രൂപ ചിലവിലുള്ള തൂക്കു വൈദ്യുത വേലിയുടെ പണികളും ആരംഭിച്ചിട്ടില്ല. മുതലമട പഞ്ചായത്ത് മാത്രമാണ് തുക നൽകൽ നടപടികൾ പകുതി പൂർത്തീകരിച്ചത്. 26 ലധികം വരുന്ന കാട്ടാനകൾ നാല് സംഘങ്ങളായി സ്ഥിരമായി കൃഷിസ്ഥലത്തും ജനവാസമേഖലയിലുൾപ്പെടെ എത്തുന്നതിനാൽ ദ്രുതകർമസേനയെ നിയോഗിച്ച് നടപടിയെടുത്തില്ലെങ്കിൽ പ്രയാസമാകുമെന്ന് തെന്മലയോര പ്രദേശത്തെ കർഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.