1970കളിൽ ആരംഭിച്ച് നിലച്ച പദ്ധതി പ്രയാസമില്ലാത്ത രൂപത്തിൽ നടപ്പിലാക്കാൻ നടപടി ഉണ്ടാകണമെന്നാണ് സബ്മിഷനിലൂടെ എം.എൽ.എ. ആവശ്യപ്പെട്ടത്. ജില്ലയിൽ രൂക്ഷ വരൾച്ച അനുഭവപ്പെടുന്ന മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിൽ ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതിക്ക് ജനുവരി 31ന് സർക്കാർ ഉത്തരവ് പ്രകാരം ഡി.പി.ആർ തയാറാക്കാൻ അഞ്ച് കോടിയുടെ ഭരണാനുമതി നൽകി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന പദ്ധതിയിൽ വന്യജീവി സങ്കേതം ഉൾപ്പെടുന്നില്ലെന്നും വനഭൂമി നഷ്ടപ്പെടുന്നില്ലെന്നും ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ട ആവശ്യവും വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ചാലക്കുടി പുഴയുടെ കൈവഴിയായ കാരപ്പാറ അരുവിയിൽ നിന്ന് ജലമെത്തിക്കാനുള്ള പദ്ധതിക്ക് ടാറ്റാ കൺസൾട്ടിങ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകി. ജൂൺ 11ന് ഡി.പി.ആറിനുള്ള പര്യവേഷണം ആരംഭിച്ചു. നിലവിൽ പരിശോധന പുരോഗമിക്കുകയാണ്. ഡി.പി.ആർ നൽകുന്നതിനനുസൃതമായി പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. പദ്ധതിയുടെ അനുമതിക്കായി വനമന്ത്രാലയത്തിന് രേഖകൾ സമർപ്പിച്ചു. പ്രളയനിയന്ത്രണം, ജലസേചനം, വൈദ്യുതി ഉൽപാദനം, കുടിവെള്ളം എന്നീ ആവശ്യങ്ങൾ കാരപ്പാറ പദ്ധതികൊണ്ട് കൈവരിക്കാൻ കഴിയുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഭാരതപ്പുഴ നദീതടത്തിൽ മഴ നിഴൽ പ്രദേശങ്ങളിൽ ജലം ലഭിക്കുന്നതിനും ചാലക്കുടി ബേസിൽ നിന്ന് കാരാപ്പുഴ വഴി ജലം ലഭിക്കുന്നതിനും ഈ പദ്ധതി സഹായകമാകും. കാരാപ്പുഴക്കു കുറുകെ ഡാം, പവർഹൗസ്, ടണൽ, പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ചുള്ളിയാർ, മീങ്കര ഡാമുകളിലെത്തിക്കൽ, പമ്പ് ഹൗസ്, ചിറ്റൂർ ആർ.ബി.സിയിൽ അധിക കനാൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.