കൊടുവായൂർ ബൈപാസ്: നിർമാണ നടപടികൾ ഇഴയുന്നു
text_fieldsകൊടുവായൂർ ടൗണിൽ നൊച്ചൂർ പള്ളിക്കടുത്ത് പാലുമായി എത്തിയ ലോറിയും കോഴി കയറ്റിയ ലോറിയും ശനിയാഴ്ച പുലർച്ച കൂട്ടിയിടിച്ചപ്പോൾ
കൊടുവായൂർ: കൊടുവായൂർ ബൈപാസ് നിർമാണ നടപടികൾ ഇഴയുന്നു. നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി 5.1 കിലോമീറ്റർ ബൈപാസ് റോഡ് നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ മൂന്നു വർഷം മുമ്പ് ആരംഭിച്ചെങ്കിലും പൂർത്തീകരണത്തിലെത്തിയിട്ടില്ല. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവാത്തതാണ് കാരണം.
ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ ഉൾപ്പെടുന്ന നവക്കോട് മുതൽ എത്തന്നൂർ പാലം വരെയും മാനാംകുളമ്പ് വരെയുമുള്ള 19.48 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തേങ്കുറുശ്ശി ഒന്ന് വില്ലേജിൽ 24.23 സെന്റ്, പെരുവെമ്പിൽ 1.15 ഏക്കർ, കൊടുവായൂർ ഒന്ന് വില്ലേജിൽ 9.94 ഏക്കർ, കൊടുവായൂർ രണ്ടിൽ ബ്ലോക്ക് ഒന്നിൽ 3.85 ഏക്കർ, ബ്ലോക്ക് രണ്ടിൽ 4.64 ഏക്കർ എന്നിങ്ങനെയാണ് ബൈപാസിന് ഭൂമി ഏറ്റെടുക്കേണ്ടത്.
കൊടുവായൂർ ബൈപാസ് പദ്ധതിക്കായി ആർ.ബി.ഡി.സി.കെ തയാറാക്കിയ പദ്ധതിരേഖ അംഗീകരിച്ച കിഫ്ബി 38.20 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ 2019 ജനുവരിയിൽ സർക്കാർ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2020 ജനുവരിയിൽ റവന്യൂ അധികാരികളുമായി സംയുക്ത പരിശോധനയും സാമൂഹികാഘാത പഠനവും നടത്തി.
വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടികളും പൂർത്തിയാക്കുമെന്ന അറിയിപ്പ് ലഭിച്ചതല്ലാതെ പ്രവൃത്തി മുന്നോട്ടുപോയില്ല. ഭൂമി ഏറ്റെടുക്കാൻ 7.8 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചതിനാൽ സ്ഥലം ഏറ്റെടുക്കലിലെ പ്രതിസന്ധി പരിഹരിച്ച് ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബൈപാസ് യാഥാർഥ്യമാകാത്തതിനാൽ നിലവിലുള്ള റോഡിൽ അപകടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ, ബൈപാസ് റോഡ് നടപടികൾ നിലച്ചിട്ടില്ലെന്നും സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥർ കൊടുവായൂരിൽ എത്തിയതായും കെ. ബാബു എം.എൽ.എ പറഞ്ഞു. നടപടികൾ വേഗത്തിലാക്കി ബൈപാസ് നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

