നെല്ലിക്കുന്നിൽ പാലം നിർമിക്കണമെന്ന് ആവശ്യം
text_fieldsമണ്ണാര്‍ക്കാട്: കച്ചേരിപ്പറമ്പ് നെല്ലിക്കുന്നിൽ ഓവുപാലത്തിന് പകരം പാലം നിർമിക്കണമെന്ന ആവശ്യം ശക്തം. നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ. മലയോര ഗ്രാമമായ നെല്ലിക്കുന്നില്‍ തോടിന് കുറുകെയുള്ള ഓവുപാലം പൊളിച്ച് പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മലവെള്ളപ്പാച്ചിലില്‍ തോട് കരകവിഞ്ഞ് ഓവുപാലത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് ദുരിതമാകുന്ന പശ്ചാത്തലത്തിലാണ് പാലമെന്ന ആവശ്യം ശക്തമായത്.
കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്നിന്ന് തോട്ടപ്പായിക്കുന്ന് ഭാഗത്തേക്കുള്ള റോഡിലാണ് അഞ്ചടിയോളം വീതിയും അത്ര തന്നെ ആഴവുമുള്ള തോട് ഒഴുകുന്നത്. നെല്ലിക്കുന്നില്‍ പാത തിരിയുന്ന ഭാഗത്താണ് ഓവുപാലമുള്ളത്. മഴക്കാലത്ത് കുത്തിയൊഴുകിയെത്തുന്ന വെള്ളത്തെ കടത്തിവിടാൻ മാത്രം ശേഷിയുള്ളതല്ല ഓവുപാലം. ഇതിന് കുറച്ച് മാറി രണ്ടിടത്തായി തോട് മുറിച്ചുകടന്ന് വീട്ടിലേക്ക് കയറാന്‍ ആളുകള്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
കനത്ത മഴയത്ത് പൊരുതന്മലയില് നിന്നും മലവെള്ളം ഈ തോട്ടിലേക്കും കുത്തിയൊലിച്ചെത്തും. മുമ്പ് മലവെള്ളം മറ്റൊരു ഭാഗത്തുകൂടെയും ഒഴുകിയിരുന്നു. മലവെള്ളപ്പാച്ചിലില്‍ മരങ്ങളും മറ്റും വന്ന് ഓവുപാലത്തില്‍ അടിയുമ്പോഴാണ് തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയയിൽ മലയില്‍നിന്ന് വെള്ളം കുത്തിയൊലിച്ചെത്തി തോട് നിറഞ്ഞ് സമീപത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഓവുചാലിന് പകരം പാലം നിർമിക്കുക മാത്രമാണ് പ്രശ്നപരിഹാരം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനായി നടപടികൾ സ്വീകരിച്ചതായി കോട്ടോപ്പാടം പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.