പൊൽപ്പുള്ളിയിലെ വീട്ടമ്മയുടെ ആത്മഹത്യ: കുരുക്ക് മുറുക്കി പൊലീസ്
text_fieldsചിറ്റൂർ: പൊൽപ്പുള്ളിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെ നടപടിയുമായി പൊലീസ്. ജീവനക്കാർക്കെതിരെയും സ്ഥാപനത്തിനെതിരെയും ആത്മഹത്യ പ്രേരണ കുറ്റമുൾപ്പെടെ ചുമത്തിയേക്കുമെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. മൈക്രോ ഫിനാൻസ് വായ്പ മുടങ്ങിയതിൽ ജീവനക്കാർ വീട്ടിലും ജോലിചെയ്യുന്ന സ്ഥാപനത്തിലുമെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെത്തുടർന്നാണ് വത്സല ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. വത്സല ജോലി ചെയ്തിരുന്ന അത്തിക്കോട്ടിലെ കടയുടമയും ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് കടയിലെത്തി മൈക്രോ ഫിനാൻസ് ജീവനക്കാർ വത്സലയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ കർശന നടപടിയെടുക്കണമെന്ന് ജില്ല പൊലീസ് മേധാവി ചിറ്റൂർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ, അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ശിക്ഷ നിയമം 306, 506 (1), 506 (2) വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാൻ ധാരണയായതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വത്സല എഴുതിയ കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസ് ഒതുക്കി തീർക്കാൻ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ അഭിഭാഷകർ പാലക്കാട് തമ്പടിച്ച് പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. അടുത്തദിവസം തന്നെ വത്സലയെ ഭീഷണിപ്പെടുത്തിയ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കും. വലിയ തോതിലുള്ള പ്രതിഷേധമാണ് വീട്ടമ്മയുടെ ആത്മഹത്യയെത്തുടർന്ന് ചിറ്റൂരിൽ ഉയരുന്നത്. പരാതി കിട്ടിയാൽ കർശന നടപടിയെടുക്കാൻ മന്ത്രിയും ചിറ്റൂർ എം.എൽ.എയുമായ കെ. കൃഷ്ണൻകുട്ടി പൊലീസിന് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

