അവശ്യസാധനങ്ങൾക്ക് വരിനിന്ന് മടുത്ത് ജനം
text_fieldsപാലക്കാട്: കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ വൻതിരക്ക്. രാവിലെ 8.30 മുതൽ തുടങ്ങിയ വരി ഉച്ചക്ക് 1.30 വരെ നീണ്ടു. രാവിലെ വന്നവർ പലരും പോയത് ഉച്ച കഴിഞ്ഞാണ്. ജില്ലയിലെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. മുന്‍കൂര്‍ സമയക്രമം നിശ്ചയിച്ച് ടോക്കണുകള്‍ നല്‍കിയെങ്കിലും തിരക്കിന് ശമനമുണ്ടായില്ല.

മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണികളിലും ആഴ്ചകളായി സാധനം ലഭിക്കാതായിട്ട്. അതുകൊണ്ടുതന്നെ സബ്സിഡി കിട്ടിയതോടെ ജനങ്ങളുടെ ഒഴുക്കാണ്. പ്രതിദിനം 300 പേര്‍ക്കാണ് സാധനങ്ങള്‍ ലഭിക്കുക. ടോക്കൺ ലഭിക്കാതെ നിരവധിപേർ മടങ്ങിപ്പോകുന്നുണ്ട്. ക്രിസ്മസ്-പുതുവത്സര ചന്തകള്‍ ശനിയാഴ്ച അവസാനിക്കും. കുറുവ അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 11 ഇനം സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ലഭിക്കുന്നുണ്ട്. പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്. മറ്റു നിത്യോപയോഗ സാധനങ്ങള്‍, ത്രിവേണി നോട്ട് ബുക്കുകള്‍ എന്നിവയും ലഭിക്കും. ഇവ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. ക്രിസ്മസ്-പുതുവത്സരവേളയില്‍ വിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

