പാലക്കാട്: ജില്ലയിലെ ബഹുനില ഭക്ഷണശാലകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിൽ ഫയർഫോഴ്സ് സുരക്ഷ പരിശോധന നടത്തി. ഏഴ് അഗ്നിരക്ഷസേന നിലയങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിൽ 25 ഹോട്ടലുകളിൽ അഗ്നിബാധയുണ്ടായാൽ തടയാൻ ഒരു സംവിധാനവുമില്ല എന്ന് കണ്ടെത്തിയതായി ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു.
17 ഭക്ഷണശാലകളിൽ തീപ്പിടിത്തമുണ്ടായാൽ പുറത്തുകടക്കാനുള്ള മാർഗങ്ങളില്ല എന്നും കണ്ടെത്തി. പരിശോധന വിവരങ്ങൾ നടപടിക്കായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതായും അരുൺ ഭാസ്കർ പറഞ്ഞു.
പാലക്കാട് നഗരത്തിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ രണ്ട് ഭക്ഷണശാലകൾ പൂർണമായി കത്തിനശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ ജില്ല വ്യാപകമായി പരിശോധന നടത്തിയത്.