പനി പരിശോധന: താലൂക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി
text_fieldsപാലക്കാട്: ജില്ലയിൽ പനി പരിശോധനക്ക് മാത്രമായി താലൂക്ക് ആശുപത്രികളിൽ പ്രത്യേക ഒ.പി ആരംഭിക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കൂടുതൽ സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക ഒ.പി സൗകര്യം ഒരുക്കണം. പനി ബാധിതരും കോവിഡ് രോഗികളും ആശുപത്രികളിൽ ഒന്നിച്ച് എത്തി തിരക്ക് ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കണം. മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സാഹചര്യത്തിൽ മരുന്നുകൾക്ക് മാത്രമായി ആശുപത്രികളിൽ എത്തുന്നവർക്ക് മരുന്ന് വീടുകളിൽ എത്തിച്ചു നൽകാനുള്ള സൗകര്യം ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വാതിൽപ്പടി സേവനത്തിൽ പ്രവർത്തിക്കുന്ന വളന്റിയർമാരെയും ആശാവർക്കർമാരെയും നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി.
ജില്ല ആശുപത്രിയിലും സി.എച്ച്.സികളിലും പനിയായി എത്തുന്നവർക്ക് പ്രത്യേക ഒ.പികൾ തുടങ്ങുമെന്നും ജീവനക്കാരുടെ ലഭ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും സൗകര്യം വ്യാപിപ്പിക്കുമെന്നും കലക്ടർ മൃൺമയി ജോഷി യോഗത്തിൽ അറിയിച്ചു. ആർ.ടി.പി.സി.ആർ പരിശോധന പി.എച്ച്.സി തലത്തിൽ നടത്താനുള്ള സൗകര്യം ഒരുക്കും. ഇതിനായി കൂടുതൽ ലാബ് ടെക്നീഷ്യന്മാരെ അനുവദിക്കും. താഴെത്തട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കുറവുകൾ പരിഹരിക്കാനും ബ്ലോക്ക് - നിയോജക മണ്ഡലാടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും എം.എൽ.എമാരെയും പങ്കെടുപ്പിച്ച് ഓൺലൈനായി യോഗം ചേരാൻ മന്ത്രി നിർദേശിച്ചു.
പല കുടുംബങ്ങളിലെയും മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ആവശ്യമായ സേവനങ്ങൾ ഒരുക്കി നൽകും. ആദിവാസി മേഖലകളിൽ കോവിഡ് പ്രതിരോധത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്ത് പദ്ധതികൾ ആവിഷ്കരിക്കും. കോവിഡ് ആശുപത്രികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ അനുവദിക്കും.
ആംബുലൻസ് സേവനം തടസമില്ലാതെ ലഭ്യമാക്കാൻ നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്. വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ എം.എൽ.എമാർ-പഞ്ചായത്ത് പ്രസിഡന്റുമാർ ഇടപെടണം. ജാഗ്രതാ സമിതികളിൽ പ്രവർത്തകരെ ഉറപ്പാക്കാൻ അതത് പഞ്ചായത്ത് പ്രസിഡന്റുമാരും വാർഡ് അംഗങ്ങളും ശ്രദ്ധ ചെലുത്തണം. കോവിഡ് പരിശോധനാ ഫലം വൈകുന്നത് പരിഹരിക്കാൻ മെഡിക്കൽ കോളജിൽ എസ്.സി വകുപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കും.
എല്ലാ നിയോജക മണ്ഡല അടിസ്ഥാനത്തിലും ഡി.എം.ഒ കൂടി പങ്കെടുക്കുന്ന യോഗം വിളിച്ച് ചേർക്കും. പഞ്ചായത്തുകളിലെ സാഹചര്യം വിലയിരുത്തി അവിടെ കമ്യൂണിറ്റി കിച്ചൻ അല്ലെങ്കിൽ വളന്റിയർമാർ മുഖേന ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയും പരിഹാര നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിൽ കോവിഡ് ബാധിച്ച ഗുരുതരമായ കേസുകൾ കുറവാണ്. ആശുപത്രികളിൽ കിടക്ക ഉൾപ്പെടെ 30 ശതമാനം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്.
കോവിഡ് മരണംമൂലം സാമ്പത്തിക സഹായത്തിനായി നിലവിൽ 3339 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സഹായ വിതരണം വേഗത്തിലാക്കാൻ ഞായർ ഉൾപ്പെടെ ദിവസങ്ങളിൽ ട്രഷറി പ്രവർത്തിക്കുന്നുണ്ടെന്ന് യോഗത്തിൽ കലക്ടർ അറിയിച്ചു.
ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എന്മാരായ കെ. ബാബു, അഡ്വ. കെ. ശാന്തകുമാരി, കെ. പ്രേംകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുരുകദാസ്, മുതലമട- കപ്പൂർ -മലമ്പുഴ - പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഡി.എം.ഒ ഡോ. കെ.പി. റീത്ത, അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസ്, ഡി.പി.എം.എസ്.യു നോഡൽ ഓഫിസർ ഡോ. മേരി ജോതി വിൽസൺ, ഡോ. ടി.വി. റോഷ്, ഡോ. അനൂപ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.