സപ്ലൈകോ രജിസ്ട്രേഷൻ നീളുന്നു; നെൽപാടങ്ങൾ കതിരണിഞ്ഞിട്ടും കർഷകർ ആശങ്കയിൽ
text_fieldsപാലക്കാട്: നെൽപാടങ്ങളിൽ കതിർ വന്നുതുടങ്ങിയിട്ടും സപ്ലൈകോ ഒന്നാം വിളക്കുള്ള രജിസട്രേഷൻ നടപടികൾ തുടങ്ങിയില്ല. ആഗസ്റ്റ് ഒന്നിന് ഓരോ സീസണിലെ നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷനുള്ള ഓൺലൈൻ പോർട്ടൽ കർഷകർക്ക് തുറന്നു നൽകണം. നെല്ല് സംഭരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉണ്ടാക്കിയ കരാർ പ്രകാരം നടീൽ കഴിഞ്ഞ് 45 ദിവസം കഴിഞ്ഞാൽ നെല്ല് സംഭരണ രജിസ്ട്രേഷൻ ആരംഭിക്കണം.
പാടശേഖര സമിതിയിലെ 50 ശതമാനത്തിലേറെ കർഷകർ രജിസ്ട്രേഷൻ ചെയ്താൽ മില്ല് അലോട്ട്മെന്റ് നടത്തി കൊയ്ത്തു ആരംഭിക്കുന്ന മുറയ്ക്ക് നെല്ല് സംഭരിക്കണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെ ആണ് ഒന്നാം വിള നെല്ലുസംഭരണത്തിന്റെ കർഷക രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടത്. ആഗസ്റ്റ് 17നുശേഷം രജിസ്ട്രേഷൻ പോർട്ടൽ തുറന്നുകൊടുക്കുമെന്ന് സപ്ലൈകോ പറഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല.
സെപ്റ്റംബർ ഒന്നു മുതൽ നെല്ല് സംഭരണത്തിന് സപ്ലൈകോ സജ്ജമാകണമെന്ന വ്യവസ്ഥ ഈ പ്രവാശ്യവും നടപ്പാവില്ല. നെല്ല് സംഭരണ രജിസ്ട്രേഷൻ ആരംഭിച്ച്, കൃഷിഭവനിൽ പരിശോധന നടത്തിയതിനുശേഷമാണ് സപ്ലൈകോയിലേക്ക് കർഷകരുടെ അപേക്ഷകൾ കൈമാറുക. ഓരോ വർഷവും 52 ഓളം സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ലു സംഭരിക്കുന്നത്. രജിസട്രേഷൻ പരിശോധന, മില്ല് അലോട്ടുമെന്റ്, ജീവനക്കാരുടെ പുനർവിന്യാസം എന്നിവ നടത്താൻ എല്ലായിപ്പോഴും കാലതാമസം ഉണ്ടാകാറുണ്ട്.
സംഭരണസമയത്ത് സർക്കാറുമായി മില്ലുടമകൾ ഉടക്കുന്നതും പതിവാണ്. ഇതോടെ സപ്ലൈകോ സംഭരണം നീണ്ടുപോകും. ഇതിനിടയിൽ കൊയ്ത്ത് ആരംഭിച്ചിരിക്കും. ഒന്നാം വിള മഴക്കാലത്തുള്ള കൊയ്ത്തും, നെല്ല് ഉണക്കലിലും ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഉണക്കി സൂക്ഷിക്കാൻ കഴിയാതെ കർഷകർ സ്വകാര്യമില്ലുകാർ പറയുന്ന വിലക്ക് നെല്ല് കൊടുക്കാൻ നിർബന്ധിതിരാവും. നെല്ല് സംഭരണത്തിന്റെ ഫലം പൂർണമായും കർഷകർക്ക് കിട്ടണമെങ്കിൽ ഇനിയെങ്കിലും നെല്ല് സംഭരണത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

