തുടക്കം പ്രളയകാലത്ത്: കോഴനിരക്ക് ആളും തരവും നോക്കി
text_fieldsപാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ
വില്ലേജ് ഓഫിസിലെത്തിച്ചപ്പോൾ
കല്ലടിക്കോട്: പ്രളയകാലത്തെ പൊതുജനങ്ങളുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് വളർന്ന ഓഫിസ് സഹായി മൂന്നു വർഷക്കാലത്തെ സർക്കാർ സേവനത്തിനിടെ സമ്പാദിച്ചുകൂട്ടിയത് കണക്കിൽ കവിഞ്ഞ സമ്പാദ്യം. കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായ പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ കഥയാണിത്. തുടക്കം 2019ലെ പ്രളയാനന്തര കാലത്താണെന്നാണ് സൂചന. കരിമ്പ, തച്ചമ്പാറ, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളാണ് പാലക്കയം വില്ലേജ് ഓഫിസിന്റെ പരിധിയിൽ ഉള്ളത്. പ്രളയാനന്തര കാലത്ത് പലരും കൈക്കൂലി നൽകിയാണ് ‘കാര്യങ്ങൾ’ നടത്തിയതെന്ന് സംസാരമുണ്ട്.
തണ്ടപ്പേരിന് കുറഞ്ഞത് 2500 രൂപ ഒടുക്കിയാലേ ലഭിക്കൂവെന്നായിരുന്നു അവസ്ഥ. മൂന്നാഴ്ച മുമ്പ് പ്രദേശവാസി തണ്ടപ്പേരിന് 12 തവണ വില്ലേജ് ഓഫിസ് കയറിയിറങ്ങിയതായി മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കത്തറ പറയുന്നു. തണ്ടപ്പേരിന് കുറഞ്ഞത് 2500 രൂപ ഫീസിനത്തിൽ അടക്കണമെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ആയിരം രൂപ വാങ്ങിയാണ് നൽകിയതെന്നും ആരോപണമുണ്ട്. കൈക്കൂലി നൽകിയാൽ ഏതുതരം സർട്ടിഫിക്കറ്റും നൽകുമെന്ന സ്ഥിതിയായതോടെ കാറ്റും മഴയും കെടുതികളും മറയാക്കി അനർഹരും അർഹരും ഒരുപോലെ സർട്ടിഫിക്കറ്റ് നേടി. കാശില്ലാത്തവർ തേനും കുരുമുളകും മറ്റും സമ്മാനിച്ച് മടങ്ങി. കൈക്കൂലിക്കെതിരെ എട്ടു മാസത്തിനിടെ നാലുതവണയാണ് നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചത്. എന്നിട്ടും ഇയാൾക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും ലൊക്കേഷൻ മാപ്പ് തയാറാക്കുന്നതിനും ഗഡുക്കളായി വൻതുകകൾ ചോദിച്ച് വാങ്ങുന്നതിൽ ഇയാൾ മിടുക്കനാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുമ്പ് വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ നികുതി അടക്കാൻ പറ്റാതായതോടെ പ്രശ്നം സബ്മിഷൻ വഴി കെ. ശാന്തകുമാരി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. ഇതിനിടെ വില്ലേജ് ഓഫിസിലെ കോഴക്കാര്യം ജനപ്രതിനിധികൾ എം.എൽ.എയെ അറിയിച്ചിരുന്നു. തുടർന്ന് രണ്ടുതവണ വില്ലേജ് ജീവനക്കാരെ താക്കീത് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

