ജില്ല പനിക്കിടക്കയിൽ; 20 ദിവസം ചികിത്സ തേടിയത് 19,712 പേർ
text_fieldsപാലക്കാട്: ജില്ലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. ദിവസവും ആയിരത്തിലധികം പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ആരോഗ്യവകുപ്പ് കണക്ക് പ്രകാരം 19,712 പേരാണ് സാധാരണ പനി ബാധിച്ച് ഒ.പി ചികിത്സ തേടിയത്. 299 പേർ കിടത്തിചികിത്സയും തേടി. ഡെങ്കിപ്പനി, ഷിഗല്ലെ, എലിപ്പനി എന്നിവയുൾപ്പെടെയുള്ള പകർച്ചവ്യാധികളാണ് പടരുന്നത്. ജില്ലയിൽ ഡെങ്കിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും വീട്ടിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശമുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 13,187 പേർക്കാണ് പനി സ്ഥിരീകരിച്ചത്. ഇതിൽ 134 പേരാണ് കിടത്തി ചികിത്സ തേടിയത്. പാലക്കാട് ജില്ലയിൽ മാത്രം 1237 പേർ ഒ.പിയിലും 17 പേർ ഐ.പിയിലും പനി ബാധിച്ച് ചികിത്സക്കെത്തി. ഡെങ്കിപ്പനിയും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. മഴക്കാലമായതോടെ എലിപ്പനി ഭീതിയുമുണ്ട്. ജലവുമായുള്ള സമ്പർക്കത്തിൽ ജോലിയിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കണം. സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുകയും പ്രതിരോധ ഗുളികകൾ കഴിക്കുകയും ചെയ്യുന്നത് സഹായകമാകും.
മഴക്കാലപൂർവ ശുചീകരണത്തിലുണ്ടായ പാളിച്ചയാണ് പകർച്ചവ്യാധികൾ പടരാൻ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. പലയിടത്തും ഓടകൾ വൃത്തിയാക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് ഡെങ്കിപ്പനി, മലേറിയ മുതലായ രോഗങ്ങൾ പടരാൻ കാരണമാകുന്നു. ഈ വർഷം ഇതുവരെ 209 പേർക്കാണ് സംസ്ഥാനത്ത് ഷിഗല്ലെ ബാധിച്ചത്. ഇതിൽ ആറുപേർ മരിച്ചു. 78 പേർക്ക് രോഗബാധ സംശയിക്കുന്നു. ഷിഗല്ലെക്ക് പുറമേ അമീബിക് മസ്തിഷ്ക ജ്വരവും വില്ലനാകുന്നു. ഈ വർഷം ഇതുവരെ 34 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 138 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു നിപ ബാധിതനും ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

