ജില്ല കലക്ടർ കെ. സുധീർ ചുമതലയേറ്റു
text_fieldsകെ. സുധീർ ജില്ല കലക്ടറായി ചുമതലയേൽക്കുന്നു
പാലക്കാട്: ജില്ലയുടെ പുതിയ കലക്ടറായി കെ. സുധീർ ചുമതലയേറ്റു. ജില്ലയിൽ മാലിന്യ നിർമാർജനം, പട്ടയം, നെല്ല് സംഭരണം തുടങ്ങിയവ മുൻഗണനാ വിഷയങ്ങളായിരിക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. ജില്ലയിൽ പൂർത്തീകരിക്കാനുള്ള പ്രധാന പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രഥമ പരിഗണന നൽകും. മാലിന്യ നിർമാർജനം, വ്യവസായ വികസനത്തിന്‍റെ മൂല്യവർധനവ്, നെല്ല് സംഭരണം, വ്യാവസായിക ഇടനാഴി, സമാർട്ട്സിറ്റി, പട്ടികജാതി വികസനം എന്നീ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പ്രാധാന്യം നൽകും.
കുട്ടികളിലും യുവാക്കളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എക്‌സൈസ്, പൊലീസ് വകുപ്പുകളുമായി സഹകരിച്ച് നടപടികൾ ഊർജിതമാക്കും. കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കൗൺസിലിങ് ശക്തമാക്കും. കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കും. കൗൺസിലർമാരുടെ അഭാവം പരിഹരിക്കും. ജലലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം ഭൂഗർഭജലം പരിധിയിൽ കുടുതൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു. പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് വ്യാവസായിക രംഗം പരിപോഷിപ്പിക്കും. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതല ഏറ്റെടുത്ത ശേഷം ജില്ലയിലെ പ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചയും നടത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്ന സുധീർ 2018-ലെ കേരള കേഡർ ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം സ്വദേശിയാണ്. എൻട്രൻസ് കമീഷണർ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, ഹാൻഡ്‍ലൂം ഡയറക്ടർ, ന്യൂനപക്ഷ വികസന ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2023 മുതൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിന്ദുവാണ് ഭാര്യ. മീനാക്ഷി, മേഘ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

