ഡെങ്കിപ്പനി; അട്ടപ്പാടിയിൽ 40 ദിവസത്തിനിടെ 24 കേസുകൾ
text_fieldsപാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി രോഗം വർധിക്കുമ്പോൾ ആശങ്കയിൽ അട്ടപ്പാടി ആദിവാസി മേഖലയും. 40 ദിവസത്തിനുള്ളിൽ 24 പേർക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുൻ വർഷങ്ങളിൽ അട്ടപ്പാടിയിൽ വളരെ കുറച്ച് ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും കേസുകൾ ഉണ്ടാകാറുമില്ല.
എന്നാൽ ഇക്കുറി രോഗബാധിതരുടെ എണ്ണം രണ്ടക്കത്തിൽ എത്തിയതോടെ കടുത്ത ആശങ്കയിലാണ് അട്ടപ്പാടി ആദിവാസി സമൂഹം. ജില്ലയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കരിമ്പുഴയിൽ ഈ വർഷത്തെ ആദ്യ ഡെങ്കി മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഷിഗല്ലെ ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപകമായി പടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
വില്ലൻ കാലാവസ്ഥ
അട്ടപ്പാടിയിൽ നിരീക്ഷണം, ബോധവത്കരണ കാമ്പയിനുകൾ, പ്രതിരോധ നടപടികൾ എന്നിവ ശക്തമാക്കുന്നതിനൊപ്പം പ്രാദേശിക പാരിസ്ഥിതിക, കാലാവസ്ഥാ ഘടകങ്ങൾ അധികൃതർ പരിശോധിക്കുന്നുണ്ട്. അസാധാരണമായ കാലാവസ്ഥയാണ് ഇക്കുറി കേസുകളുടെ വർധനവിന് കാരണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. കടുത്ത വേനൽ ചൂടും ഇടയ്ക്കിടെ പെയ്ത മഴയും കൊതുക് പ്രജനനത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. ആദിവാസി ഗ്രാമങ്ങളിലെ മൂടുപടമില്ലാത്ത ജലസംഭരണിയും ഒരു സാധ്യതയുള്ള ഘടകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകർക്ക് ഫീൽഡ് തലത്തിലുള്ള ഇടപെടലുകൾ ശക്തിപ്പെടുത്താൻ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം
കടുത്ത പനി, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരും. ജനുവരി മുതൽ ഇതുവരെ പാലക്കാട് ജില്ലയിൽ മാത്രം 373 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസറുടെ (ഡി.എം.ഒ) ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷം ജൂൺ 14 വരെ 3246 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 16 പേർ മരിച്ചു. ജൂണിൽ മാത്രം 801 കേസുകൾ സംസ്ഥാനത്തൊട്ടാകെ റിപ്പോർട്ട് ചെയ്തു. മൂന്ന് മരണവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

