കനത്ത മഴയിൽ പാലക്കാട്ടും നാശം
text_fieldsപാലക്കാട്: നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിലെ നഗരവും വെള്ളത്തിലായി. നഗരത്തോട് ചേർന്നുകിടക്കുന്ന മരുതറോഡ് പഞ്ചായത്തിലെ 17ാം വാർഡിലെ ശിവാജി നഗറിലാണ് വെള്ളം കയറിയത്.
40ഓളം വീടുകളിൽ വെള്ളം കയറി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞതോടെ കുടിവെള്ളത്തിനായി കുപ്പിവെള്ളം വാങ്ങണ്ട സ്ഥിതിയാണ് കോളനിക്കാർ.
ഓടകളുടെ നവീകരണം പാതിവഴിയിൽ നിലച്ചതാണ് വെള്ളക്കെട്ട് ദുരിതത്തിന് കാരണം. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
കനത്ത മഴയിൽ കുഴൽമന്ദത്തെ വിവിധ പാടശേഖരങ്ങളും വെള്ളം കയറി നശിച്ചു. കൃഷി നാശനഷ്ടം സംബന്ധിച്ച വിവരശേഖരണത്തിനായും നെല്ല് സംഭരണത്തിനും കൃഷി ഓഫിസറുടെ അടിയന്തര ഇടപെടൽ വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടായിയിൽ മരം കടപുഴകി റോഡിലേക്ക് വീണു
കോട്ടായി: കനത്ത മഴയിൽ കോട്ടായി മേഖലയിൽ വ്യാപക നാശനഷ്ടം. പ്രധാന പാതയിലേക്ക് മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോട്ടായി - കുഴൽമന്ദം പ്രധാന പാതയിൽ കോട്ടായി മുസ്ലിം പള്ളിക്കു സമീപമാണ് ചൊവ്വാഴ്ച രാവിലെ മരം കടപുഴകി റോഡിലേക്കു വീണത്. െപാലീസും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നെൽപ്പാടങ്ങളിൽ കൊയ്ത്ത് പ്രതിസന്ധിയിൽ
ആലത്തൂർ: കാലം തെറ്റിയെത്തിയ മഴയിൽ നെൽപ്പാടങ്ങളിൽ കൊയ്ത്ത് പ്രതിസന്ധിയിൽ. നെൽച്ചെടികൾ മഴയിൽ വീണതോടെ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. ആലത്തൂർ മേഖലയിൽ ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചിരിക്കുകയാണ്. ഒന്നാം വിള കൊയ്ത്തിന് പാകമായി വരുമ്പോഴാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ചെറുകിട കർഷകരും പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയവരും ഇതോടെ പ്രതിസന്ധിയിലായി. പല നെൽപാടങ്ങളിലും വെള്ളത്തിൽ വീണ നെല്ല് മുളക്കാനും തുടങ്ങി. കൊയ്തെടുത്തവർ നെല്ല് ഉണക്കാനും സൂക്ഷിക്കാനും കഴിയാതെ വിഷമത്തിലാണ്.
തൂതപ്പുഴ കരകവിഞ്ഞു
പട്ടാമ്പി: കനത്ത മഴയിൽ തൂതപ്പുഴ കരകവിഞ്ഞൊഴുകി. തിരുവേഗപ്പുറ പഞ്ചായത്തിൽ നിർമാണം പൂർത്തിയായിട്ടില്ലാത്ത പാർക്കിൽ വെള്ളം കയറി. ചെറിയ തോടുകൾ കവിഞ്ഞൊഴുകി. തിരുവേഗപ്പുറ വില്ലേജിൽ വിളത്തൂരിൽ പുത്തൂർ ഉണ്ണിയുടെ വീടിെൻറ മുകളിലേക്ക് മരം വീണ് അടുക്കള ഭാഗം തകർന്നു.
ഉച്ചയോടെ മഴ കുറഞ്ഞതിനാൽ കൂടുതൽ ദുരിതങ്ങളുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.