അളുവശ്ശേരി പാർവതിയമ്മാൾ കൊലക്കേസ് ക്രൈംബ്രാഞ്ചിന്
text_fieldsനെന്മാറ: അളുവശ്ശേരിയിലെ വീട്ടിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന്. 2018 നവംബർ മൂന്നിനാണ് നിലംപതിയിൽ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ പാർവതിയമ്മാളിനെ (75) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിെൻറ കഴുത്തിൽ ആഴത്തിൽ കത്തികൊണ്ടുള്ള മുറിവുണ്ടായിരുന്നു.
കട്ടിലിന് സമീപം തറയിലാണ് മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കാരൻ രാവിലെ എത്തി വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികൾ ചേർന്ന് വീട്ടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളും പണസഞ്ചിയും നഷ്ടപ്പെട്ടിരുന്നു. ചോര പുരണ്ട കത്തിയും വീട്ടിനുള്ളിൽനിന്ന് പൊലീസ് കണ്ടെടുത്തു. നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അഞ്ചുപെൺമക്കളുടെ വിവാഹശേഷം ഭർത്താവ് മരിച്ച പാർവതിയമ്മാൾ ഒറ്റക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പലഹാരങ്ങളും പൊരിയും വിറ്റായിരുന്നു ഉപജീവനം. മോഷണശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.
നെന്മാറ പൊലീസ് നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയമുള്ളവരെ നുണ പരിശോധനക്കുവരെ പൊലീസ് വിധേയരാക്കിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ലോക്കൽ പൊലീസ് രണ്ടര വർഷം അന്വേഷിച്ചിട്ടും കേസിൽ പ്രതികളെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ജില്ല പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സി. ജോണിനാണ് അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.