എട്ടാം നാൾ വോട്ടെണ്ണൽ; ആകാംക്ഷയോടെ ജില്ല
text_fieldsജില്ലയിൽ ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായാണ് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന ആകാംക്ഷയിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടർമാരും സ്ഥാനാർഥികളും.
രാവിലെ 7.30ന് സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറക്കും. എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളുമാണ് എണ്ണുക. 10 മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പോസ്റ്റല്‍ ബാലറ്റുകള്‍ പൂര്‍ത്തിയായതിന് ശേഷമേ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളുവെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിലവില്‍ ഗവ. വിക്ടോറിയ കോളജ് പാലക്കാട്, എന്‍.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ, മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല എന്നീ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് മാത്രമായിരിക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാൻ അനുമതി. മറ്റു ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രവേശന കവാടത്തില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും.
എല്ലാ ടേബിളുകളും മുഴുവന്‍ കാണത്തക്ക രീതിയിലാണ് സി.സി.ടി.വി കാമറ സ്ഥാപിക്കുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാന്‍ മീഡിയ സെന്റര്‍ ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കും. ഓരോ നിയോജകമണ്ഡലങ്ങളിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിങ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തെരഞ്ഞെടുക്കുക.
ഇ.വി.എമ്മിന് 203 ടേബിൾ, പോസ്റ്റല്‍ ബാലറ്റിന് 61
പാലക്കാട്: ജില്ലയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 61 ടേബിളുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകകളിലെ (ഇ.വി.എം) വോട്ടെണ്ണലിന് 203 ടേബിളുകളുമാണ് ഉണ്ടാവുക. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ, തരൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ആറ് വീതം, കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങളില്‍ ഏഴ് വീതം, ഒറ്റപ്പാലത്ത് അഞ്ച്, പാലക്കാട്ട് 10, ചിറ്റൂരിൽ ഒമ്പത് എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായുള്ള ടേബിളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേനയുള്ള വോട്ടുകള്‍ എണ്ണുന്നതിന് 13 ടേബിളുകളാണ് സജ്ജീകരിക്കുക. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലൂടെ എണ്ണുക. ഇതിനായി പാലക്കാട് മണ്ഡലത്തില്‍ മൂന്ന് ടേബിളുകളും മറ്റു മണ്ഡലങ്ങളിൽ ഓരോ ടേബിളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പൊലീസ് സേന സജ്ജം
പാലക്കാട്: വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കും പട്രോളിങ്ങിനുമുള്‍പ്പടെ 2150ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സ്ട്രോങ് റൂം സുരക്ഷക്കായി നൂറോളം കേന്ദ്ര സേനാംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ ചുമതല നിര്‍വഹിച്ചുവരുന്നുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പ്രവേശന കവാടം, പരിസരങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിങ് ഹാള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണമുണ്ടാവും.
13 ഡിവൈ.എസ്.പിമാര്‍, 60 സി.ഐമാര്‍, 300ഓളം എസ്.ഐമാര്‍, 1800ഓളം സി.പി.ഒമാർ എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഡിവൈ.എസ്.പിമാര്‍ക്കാണ് സുരക്ഷ ചുമതല. പാലക്കാട് വിക്ടോറിയ കോളജ്, അകത്തേത്തറ എന്‍.എസ്.എസ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 300 വീതം പേരെയും നിയോഗിച്ചിട്ടുണ്ട്. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പട്രോളിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

