ചിറ്റൂരിൽ വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്: രണ്ടുപേർ കൂടി പിടിയിൽ
text_fieldsജിതിൻ, പ്രശാന്ത്
ഹേമാംബിക നഗർ: വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച കേസിൽ രണ്ടുപേർ കൂടി ഹേമാംബിക നഗർ പൊലീസിന്റെ പിടിയിലായി. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സി.പി. ചള്ള ജിതിൻ (23), ചിറ്റൂർ കുറ്റിപള്ള നരണി പ്രശാന്ത് (30) എന്നിവരാണ് ചിറ്റൂർ ഭാഗത്തുവെച്ച് പിടിയിലായത്. നേരത്തെ ഈ കേസിൽ പാലക്കാട് കിണാശ്ശേരി രവീന്ദ്രനെ (49) അറസ്റ്റ് ചെയ്തിരുന്നു.
മേയ് 28ന് കഞ്ചിക്കോട് കെ.ടി.സി ജങ്ഷൻ തേജസിൽ ബിനുവിനെ (47) അകത്തേത്തറ ഭാഗത്ത് വെച്ച് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട നാലംഗ സംഘം മേയ് 28ന് രാത്രി ബിനുവിനെ കാണണമെന്ന് പറഞ്ഞ് അകത്തേത്തറയിലേക്ക് വിളിച്ച് വരുത്തി. ഇവരുമായി സംസാരിക്കുന്നതിനിടെ മറ്റൊരു കാറിൽ വന്ന അഞ്ചംഗ സംഘം ബിനുവിനെ മർദിച്ച ശേഷം കാറിൽ കയറ്റി ചമണാംപതിയിലെ ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിൽ മുറിക്കകത്ത് കെട്ടിയിട്ട് തടവിൽ പാർപ്പിച്ചു. സംഘം വീട്ടിനു പുറത്ത് പോയ സമയത്താണ് ബിനു രക്ഷപ്പെട്ട് തൊട്ടടുത്ത സ്വകാര്യ കമ്പനിയിൽ അഭയം തേടിയത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഹേമാംബിക നഗർ പൊലീസ് സി.ഐ എസ്. ഷൈൻ, എസ്.ഐ സുദർശന, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ അരുൺ, ശംസുദ്ദീൻ, വിപിൻ, രതീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

