വേലിക്കാട് കാറും പണവും കവർന്ന സംഭവം: രണ്ടുപേർ കൂടി പിടിയിൽ
text_fieldsഷാജുമോൻ, ഫൈസൽ
മുണ്ടൂർ: വേലിക്കാട് പാലത്തിൽ 1.78 കോടി രൂപയും കാറും കവർന്ന കേസിൽ രണ്ട് യുവാക്കൾ കൂടി പൊലീസിന്‍റെ പിടിയിലായി. വടക്കഞ്ചേരി പ്രധാനി വീട്ടിൽ ഷാജുമോൻ (37), വടക്കഞ്ചേരി പ്രധാനി വീട്ടിൽ ഫൈസൽ (32) എന്നിവരാണ് പിടിയിലായത്. നേരത്തേ ഈ സംഭവത്തിൽ നല്ലേപ്പുള്ളി വിനീത് (29), ചിറ്റൂർ ശിവദാസ് (27), പൊൽപ്പുള്ളി അജയൻ (39), മുണ്ടൂർ പ്രശാന്ത് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷാജുമോൻ ഡ്രൈവറായും ഫൈസൽ പെയിൻറിങ് ജോലിയും ചെയ്തുവരുന്നവരാണ്. ഫൈസൽ വീട്ടിൽ സൂക്ഷിച്ച 97,000 രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ച് ഷാജുമോൻ വാങ്ങിയ സ്കോർപിയോ കാറും 21 ഗ്രാം സ്വർണമാലയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികൾ ഒളിവിലാണ്.
മുമ്പ് കവർച്ച ചെയ്യപ്പെട്ട കാറും ഒന്നേമുക്കാൽ കോടി രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.കേസന്വേഷണത്തിന് കെ.ആർ. രഞ്ജിത്ത് കുമാറും സംഘവും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

