പ്രചാരണത്തിന് ചൂടേറുന്നു; കളം നിറഞ്ഞ് സ്ഥാനാർഥികൾ
text_fields1. യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രചാരണം നടത്തുന്നു. 2. കണ്ണാടി പഞ്ചായത്തിൽ പ്രചാരണം നടത്തുന്ന എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ
പാലക്കാട്: വേനൽച്ചൂടിൽ പൊള്ളുന്ന പാലക്കാട്ട് തെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലാണ് മൂന്ന് മുന്നണികളും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജങ്ഷനുകളിലുമെല്ലാമെത്തി വോട്ടർമാരെ കണ്ട് വോട്ടുറപ്പിച്ച് മണ്ഡലം പിടിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ. മണ്ഡലത്തിൽ ആദ്യം സ്ഥാനാർഥിയെ രംഗത്തിറക്കിയത് ബി.ജെ.പിയാണ്. അതിന് മുമ്പ് തന്നെ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പാലക്കാട്ടെത്തി പൊതുപരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ പാലക്കാട്ടെത്തിയ നടനും സംവിധായകനുമായ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി പെട്ടെന്ന് തന്നെ മണ്ഡലത്തിൽ സജീവമായി. ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയിൽ ഏറ്റവും ഒടുവിലാണ് എൽ.ഡി.എഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖ് എത്തിയത്.
സ്ഥാനാർഥികളെല്ലാവരും നാമനിർദേശ പത്രിക നൽകിയതോടെ പാലക്കാട്ടെ പോരാട്ടം കടുത്തു. റോഡ് ഷോകളും കൺവെൻഷനുകളും നടത്തി കരുത്തു തെളിയിക്കുന്നതിനൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. രമേഷ് പിഷാരടിക്കും എൻ.എം.ആർ. റസാഖിനും കന്നിയങ്കമാണെങ്കിലും ശോഭ സുരേന്ദ്രന് തെരഞ്ഞെടുപ്പ് പുത്തരിയല്ല. 2016ൽ ഷാഫി പറമ്പിലിനെതിരെ മത്സരിച്ച് 40,076 വോട്ട് നേടി പാർട്ടിയെ രണ്ടാം സ്ഥാനത്തെത്തിച്ചതാണ് ശോഭ. പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിൽ ഗ്രൗണ്ട് ലെവലിൽ പ്രവർത്തനം നടത്തി വോട്ട് വിഹിതം വർധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജില്ലയിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എങ്കിലും പാർട്ടിക്കുള്ളിലെ വിഭാഗീയത തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെയുണ്ടായ യു.ഡി.എഫ് തരംഗം ഇത്തവണ പാലക്കാട് മണ്ഡലത്തിലും വീശിയടിക്കുമെന്നും വ്യക്തമായ ഭൂരിപക്ഷത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തുമെന്നും നേതാക്കൾ പറയുന്നു. സി.പി.എം-ബി.ജെ.പി ഡീൽ ആരോപണവും യു.ഡി.എഫ് ഉയർത്തുന്നുണ്ട്. എപ്പോഴത്തെയും പോലെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മണ്ഡലത്തെ സംസ്ഥാനത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്. പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും എൽ.ഡി.എഫ് ചിത്രത്തിലില്ലെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണ് എൻ.എം.ആർ. റസാഖ് എന്നാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ അവകാശവാദം. മൂന്ന് സ്ഥാനാർഥികളും ആവേശകരമായി നഗരത്തിൽ റോഡ് ഷോയും നടത്തി. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള അവസാന തീയതിയും കഴിയുന്നതോടെ ജില്ലയിലെ മത്സര ചിത്രം പൂർണമാകും.
ജില്ലയിൽ 105 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ ജില്ലയിലെ 12 മണ്ഡലങ്ങളിൽ നിന്ന് 105 സ്ഥാനാർഥികൾ 174 സെറ്റ് പത്രികൾ സമർപ്പിച്ചു. ഇതിൽ പത്ത് വനിതകളും ഉൾപ്പെടും. തൃത്താല, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, തരൂർ മണ്ഡലങ്ങളിലാണ് വനിതകൾ പത്രിക സമർപ്പിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ പത്രിക സമർപ്പിച്ചിട്ടുള്ളത് തൃത്താല മണ്ഡലത്തിലാണ്. ഇവിടെ 12 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. അഞ്ച് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച കോങ്ങാട്ടാണ് കുറവ്. പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, ചിറ്റൂർ മണ്ഡലങ്ങളിൽ പത്ത് വീതം, മലമ്പുഴ, ആലത്തൂർ, നെന്മാറ ഒമ്പത് വീതം, പാലക്കാട് എട്ട്, തരൂർ ഏഴ്, ഷൊർണൂർ ആറ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചവരുടെ എണ്ണം. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കൽ സമയവും കഴിഞ്ഞാൽ മാത്രമേ മത്സരിക്കുന്നവരുടെ ചിത്രം വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

