കിടപ്പുരോഗികൾക്ക് റേഷൻ വീടുകളിലെത്തിക്കാൻ നിർദേശം
text_fieldsദേശീയ ഭക്ഷ്യഭദ്രതാ നിയമം അവലോകന യോഗത്തിൽ ഭക്ഷ്യ കമീഷന് അംഗം മുരുകേഷ് ചെറുനാലി സംസാരിക്കുന്നു
പാലക്കാട്: റേഷന്‍ നേരില്‍ വാങ്ങാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീടുകളില്‍ എത്തിക്കാൻ നിര്‍ദേശം നല്കി സംസ്ഥാന ഭക്ഷ്യകമീഷന്. ‘ഒപ്പം’ പദ്ധതിപ്രകാരം അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക പൊതുവിതരണ ഉപഭോക്തൃ വകുപ്പ് കമീഷണര്‍ക്ക് സമര്‍പ്പിച്ചതായും അനുമതി ലഭ്യമാകുന്നതോടെ ഇവ വീടുകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് നടന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ ഭക്ഷ്യ കമീഷന് അംഗം മുരുകേഷ് ചെറുനാലി അധ്യക്ഷത വഹിച്ചു.
ആലത്തൂര്‍ തളികകല്ല്, അട്ടപ്പാടിയിലെ തേക്കുപന ദോഡുഗട്ടി, ചിറ്റൂര്‍ ഉറവമ്പാടി പട്ടികവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഈ മാസം ഉദ്ഘാടനം ചെയ്യും. അട്ടപ്പാടിയിലെ മൂലഗംഗല്‍, വെള്ളകുളം, വെന്തവെട്ടി, തങ്കനാരിപ്പളളം ഉന്നതികളില്‍കൂടി പദ്ധതി ആരംഭിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി ജില്ലയില്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഭക്ഷ്യ കമീഷൻ യോഗം മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചേരുമെന്നും കമീഷന് അംഗം അറിയിച്ചു.
കഴിഞ്ഞദിവസം ഷോളയൂരിലെ മൂലഗംഗല്‍, വെള്ളകുളം, വച്ചപതി, ഗോഞ്ചിയൂര്‍ ഉന്നതികളും അംഗൻവാടികളും ഭക്ഷ്യ കമീഷന് അംഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു. യോഗത്തില്‍ എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ്, ജില്ല സപ്ലൈ ഓഫിസര്‍ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, എഫ്.സി.ഐ, സപ്ലൈകോ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

