ബ്യൂട്ടി കോങ്ങാട് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; പറളിയിലെ പഴയ പാലം സംരക്ഷണം പാഴ് വാക്കായി
text_fieldsപറളിയിലെ പഴയ പാലവും റോഡും
പറളി: നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര സ്‌മാരകമായി നിലനിൽക്കുന്ന പറളിയിലെ പഴയ പാലവും റോഡും സംരക്ഷിക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനം പാഴ് വാക്കായി. നിരവധി തലമുറകളുടെ ചരിത്രം പേറുന്ന ബ്രിട്ടീഷ് നിർമിത പാലവും റോഡും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുമെന്ന് കെ. ശാന്തകുമാരി എം.എൽ.എ ആയിരുന്നപ്പോൾ പ്രഖ്യാപിച്ചിരുന്നു.
ബ്യൂട്ടി കോങ്ങാട് പദ്ധതിയിൽ ഉൾപെടുത്തി 50 ലക്ഷം ചെലവഴിച്ച് ചരിത്ര സ്‌മാരകമായി സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിനുള്ള നീക്കമൊന്നും ഉണ്ടായില്ല. പറളി കടവത്തെ പാലം വീതി കുറവായത് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും പഴയ പാലവും റോഡും വലിയ ആശ്വാസമാണ്. നിലവിലുള്ള പാലത്തിൽ ഗതാഗത സ്തംഭനമുണ്ടായാൽ ഏക ആശ്രയം പഴയ പാലവും റോഡുമാണ്. ഇത് നാമാവശേഷമായാൽ നൂറ്റാണ്ടിന്റെ ചരിത്ര സ്‌മാരകത്തിന്റെ തകർച്ചക്കൊപ്പം നാട്ടുകാരുടെ സഞ്ചാരം ദുരിതത്തിലുമാകും.
പഴയ പാലത്തിന്റെ തൂണുകൾ വിണ്ടുകീറിയും കൈവരികൾ തകർന്നും നാശ ഭീഷണിയിലാണ്. പാലത്തിന്റെ തൂണുകളിൽ വലിയ വൃക്ഷങ്ങൾ വരെ വളർന്നു നിൽകുന്നുണ്ട്. ഇതെല്ലാം പാലത്തിന്റെയും റോഡിന്റെയും തകർച്ചക്കും ബലക്ഷയത്തിനും സാധ്യത വർധിപ്പിച്ചിട്ടുണ്ട്. പഴയ പാലവും റോഡും എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും മന്ത്രി കൂടിയായ കോങ്ങാട് എം. എൽ.എ തുളസി ടീച്ചറെ ഇക്കാര്യം ധരിപ്പിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. അജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

