അട്ടപ്പാടി ശിശുമരണം; വ്യത്യസ്ത കണക്കുമായി സർക്കാർ വകുപ്പുകൾ
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണ നിരക്കിൽ സർക്കാർ കണക്കുകളിൽ വൈരുധ്യം. 2014 മുതൽ 2024 വരെ അട്ടപ്പാടിയിൽ നൂറിലധികം ശിശുമരണങ്ങളാണ് സംഭവിച്ചത്. പാലക്കാട് ജില്ല മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം) കണക്കനുസരിച്ച് ഇക്കാലയളവിൽ 111 കുട്ടികൾക്കാണ് മരണം സംഭവിച്ചത്. എന്നാൽ, അട്ടപ്പാടി പട്ടികവർഗ വികസന വകുപ്പ് സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫിസിലെ കണക്കനുസരിച്ച് 114 കുട്ടികളാണ് മരിച്ചിട്ടുള്ളത്. ഓരേ കാലയളവിൽ സർക്കാറിന്‍റെ ആരോഗ്യ വിഭാഗത്തിന്‍റെയും പട്ടികവർഗ വിഭാഗത്തിന്‍റെയും കൈവശം രണ്ട് കണക്കുകളാണുള്ളത് എന്നത് അവ്യക്തതയുണ്ടാക്കുന്നു.
മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇത്തരത്തിൽ വ്യത്യസ്ത കണക്കുകളുള്ളത്. അതേസമയം, ആരോഗ്യ വകുപ്പിന്‍റെ കണക്കുപ്രകാരം അട്ടപ്പാടി ആദിവാസി ഉന്നതികളിൽ 2014 മുതൽ 2024 വരെ 38 കുട്ടികൾ മരിച്ചത് ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയിക്കുന്നതായും 87 പേർ ഡെങ്കിപ്പനി സ്ഥിരീകരിച്ച് മരിച്ചിട്ടുണ്ടെന്നും വിവരാവകാശത്തിനുള്ള മറുപടിയിൽ പറയുന്നു. ഇതുപ്രകാരം 125 കുട്ടികളാണ് മരണപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ കണക്കുകളിലൊന്നും വിവരാവകാശ മറുപടിയിൽ വ്യക്തത വരുത്തുന്നില്ല.
2014-15 സാമ്പത്തിക വർഷമാണ് കൂടുതൽ ശിശുമരണങ്ങൾ നടന്നിട്ടുള്ളത് -16 എണ്ണം. ഏറ്റവും കുറവ് 2023-24 വർഷത്തിലാണ് -അഞ്ച്. അട്ടപ്പാടി പ്രോജക്ട് ഓഫിസിന്‍റെ കണക്കുപ്രകാരം 114 ശിശുമരണങ്ങളാണ് 2014 മുതൽ 2024 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ആരോഗ്യ വകുപ്പിന്‍റെ കണക്കിൽനിന്ന് വ്യത്യസ്തമാണ്. പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്‍റെ കണക്കുപ്രകാരം അട്ടപ്പാടിയിലെ ശിശുമരണങ്ങൾ
വർഷം, മരണം എന്ന ക്രമത്തിൽ
- 2014-15 -16
- 2015-16 - 14
- 2016-17 - 8
- 2017-18 -14
- 2018-19 - 13
- 2019-20 - 10
- 2020-21 - 9
- 2021-22 - 11
- 2022-23 - 11
- 2023-24 - 5
- ആകെ - 111
അട്ടപ്പാടി പ്രോജക്ട് ഓഫിസിന്‍റെ കണക്കുപ്രകാരമുള്ള ശിശുമരണങ്ങൾ
വർഷം, മരണം എന്ന ക്രമത്തിൽ
- 2014 - 15
- 2015 - 14
- 2016 - 8
- 2017 - 14
- 2018 - 13
- 2019 - 7
- 2020 - 10
- 2021 - 9
- 2022 - 12
- 2023 - 5
- 2024 - 7
- ആകെ - 114
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

