അമ്പലപ്പാറയും നെന്മാറയും ഓണത്തിന് സ്വന്തം പൂവിടും
text_fieldsഓണത്തിന് പൂക്കളമൊരുക്കാനുള്ള ചെണ്ടുമല്ലി കൃഷിക്കായി പഞ്ചായത്ത് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ തൈകളുടെ വിതരണം നിർവഹിക്കുന്നു
ഒറ്റപ്പാലം-നെന്മാറ: ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തം മണ്ണിൽ വിളയിച്ച പൂക്കൾ എന്ന ലക്ഷ്യവുമായി അമ്പലപ്പാറ, നെന്മാറ പഞ്ചായത്തുകൾ. അമ്പലപ്പാറയിൽ പഞ്ചായത്തും കൃഷി ഭവനുമാണ് ചെണ്ടുമല്ലി കൃഷിയുമായി ജനങ്ങളിലേക്ക് ഇറങ്ങിയത്. പുഷ്പകൃഷിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഒരു രൂപ നിരക്കിലാണ് തൈകൾ കർഷകർക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തത്.
കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദ സലീം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. ഷെമീര്, റുക്സാന ഷാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചെണ്ടുമല്ലി കൃഷിയിൽ ജനങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. നെന്മാറ പഞ്ചായത്തിൽ ഒരേക്കർ സ്ഥലത്ത് 5000 ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80000 തൈകളാണ് 75 ശതമാനം സബ്സിഡി നിരക്കിൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. മുന്നൂറോളം കർഷകർ ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൃഷിഇറക്കും. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷി വൻ വിജയമായതിനെ തുടർന്നാണ് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായി നെന്മാറ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.സി. സുനിൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പ്രബിത ജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ കെ.ജി. എൽദോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോട്ടം നാരായണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ആർ. നാരായണൻ, കൃഷി ഓഫിസർ എസ്. കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി ശ്രീപ്രിയ, അസിസ്റ്റൻറ് കൃഷി ഓഫിസർ സി. സന്തോഷ്, സി. പ്രകാശൻ, പി.സി. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

