ലഹരി വിപത്തിനെ നേരിടാൻ ബദൽ മാർഗങ്ങൾ നടപ്പാക്കും -മന്ത്രി എൻ. ഷംസുദ്ദീൻ
text_fieldsഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനത്തിൽ നടന്ന പ്രതിജ്ഞ
പാലക്കാട്: വിദ്യാർഥികളെ കലാകായിക പ്രവർത്തനങ്ങളിൽ കൂടുതൽ തൽപരരാക്കി ലഹരി വിപത്തിനെ നേരിടുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സാമൂഹിക പുനസൃഷ്ടിയുടെ ഭാഗമായി ലഹരിയെ നേരിടാൻ ബദൽ മാർഗങ്ങൾ നടപ്പാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓപറേഷൻ തൂഫാനിൽ വിദ്യാഭ്യാസ വകുപ്പ് പ്രധാന പങ്കാളിയാണ്.
വിദ്യാർഥികളിൽ കായികാവേശം നിറക്കുന്നതിനും അത് ലഹരിക്കെതിരായ കൊടുങ്കാറ്റാക്കി മാറ്റാനുമുള്ള ‘വൺ മില്യൺ തൂഫാൻ ഗോൾ’ പദ്ധതി ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. രാസലഹരിക്കെതിരെ തികഞ്ഞ ജാഗ്രത അനിവാര്യമാണന്നും വിദ്യാർഥികൾ ‘ജീവിതമാകണം ലഹരി’ എന്ന സന്ദേശം മുറുകെപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രമേഷ് പിഷാരടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കോട്ടമൈതാനം അഞ്ചുവിളക്കില്‍ നിന്ന് ആരംഭിച്ച ഫണ്‍ റണ്‍ അഡ്വ. എ. സുമേഷ് അച്യുതന്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഫണ്‍ റണ്ണിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗവ. മോയൻസ് സ്കൂളിലെ വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി ഫ്ലാഷ് മോബും അവതരിപ്പിച്ചു. ജില്ല വിമുക്തി മാനേജര്‍ എസ്. സജീവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
നഗരസഭ കൗൺസിലർ പ്രിയ വെങ്കിടേഷ്, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ടി.എന്‍. സുധീര്‍, അസി. എക്സൈസ് കമീഷണര്‍ എ.ആര്‍. നിഗീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എസ്. ആനന്ദ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് കാസിം, സ്‌റ്റേറ്റ് അത്‍ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. ലത, കെ.എസ്.ഇ.ഒ.എ സെക്രട്ടറി കെ.പി. സുധീര്‍, അഗളി ഇ.ആര്‍.ഒ ആര്‍. പ്രദീപ്, കെ.എസ്.ഇ.എസ്.എ പ്രസിഡന്റ് പി. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

