സിന്ദൂരത്തുമ്പിയിൽ അപൂർവ ജൈവപ്രതിഭാസം വിദ്യാർഥിയുടെ ഗവേഷണത്തിന് അംഗീകാരം
text_fieldsമണ്ണാർക്കാട്: ഒരേ ശരീരത്തിൽ സ്ത്രീ-പുരുഷ കോശങ്ങൾ ഇടകലർന്ന് വരുന്ന അപൂർവ പ്രതിഭാസം സിന്ദൂരത്തുമ്പിയിൽ കണ്ടെത്തിയ, പ്ലസ് വൺ വിദ്യാർഥിയുടെ ഗവേഷണതിന് അംഗീകാരം.
മണ്ണാർക്കാട് ചങ്ങലീരിയിലെ കാരാക്കുത്ത് ജയൻ-നിഷ ദമ്പതികളുടെ മകൻ അജയ് കൃഷ്ണനാണ് (16) സിന്ദൂരത്തുമ്പിയിൽ അത്യപൂർവ ജൈവപ്രതിഭാസം കണ്ടെത്തിയത്. അപൂർവമായി കാണുന്ന ഇൗ തുമ്പിയെ കണ്ടെത്തിയ അജയ്, ഇതിനെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതി ശാസ്ത്ര ഗവേഷണ മേധാവി സുബിൻ കെ. ജോസ്, ഗവേഷകൻ വിവേക് ചന്ദ്രൻ എന്നിവർക്ക് കൈമാറി.
അധ്യാപകർ വിശദ പഠനം നടത്തി റിപ്പോർട്ട് തയാറാക്കി. പെൺതുമ്പിയെ പോലെ മഞ്ഞ നിറത്തിൽ കാണപ്പെട്ട ഈ തുമ്പിയുടെ വലത് കണ്ണിെൻറ പാതി, ഉദരത്തിെൻറ ചില ഭാഗങ്ങൾ, വലതു ചിറകുകളിലെ ഞരമ്പുകൾ എന്നിവ ആൺതുമ്പിയിലെന്ന പോലെ പിങ്ക് കലർന്ന ചുവപ്പായിരുന്നു.
ഗൈനാൻഡ്രോമോർഫിസം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ജനിതകവൈകല്യമായാണ് കണക്കാക്കപ്പെടുന്നത്. 2019ൽ ഇത്തരമൊരു വയൽത്തുമ്പിയെ തൃശൂർ കോൾ നിലങ്ങളിൽ നിന്നു കണ്ടെത്തിയിരുന്നെങ്കിലും അന്ന് വിശദ പഠനങ്ങൾക്ക് വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. സ്വിസ് തുമ്പി ഗവേഷകനായ ഹൻസ്രുവേദി വിൽഡർമുത്തിെൻറ സഹായത്തോടെ അന്താരാഷ് ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഓഡോണേറ്റോളൊജിക്കയിൽ ഈ അപൂർവ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. കോട്ടക്കൽ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് അജയ്. ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽകളത്തിൽ വീട്ടിലെത്തി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.