പാലക്കാട് ജില്ലയിൽ 47 കോവിഡ് ചികിത്സ കേന്ദ്രങ്ങൾ; സ്വകാര്യ ആശുപത്രികള്‍ സംബന്ധിച്ച ചര്‍ച്ച 23ന്
text_fieldsപാലക്കാട്: സമൂഹ വ്യാപനം ഉണ്ടായാല്‍ നേരിടാൻ ജില്ലയിലെ 47 കേന്ദ്രങ്ങളിൽ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകൾ (എഫ്.എൽ.ടി.സി) ഒരുക്കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു. രണ്ട് നഗരസഭകളിലും 28 കണ്ടെയിൻമെൻറ് സോണുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലുമാണ് എഫ്.എൽ.ടി.സി ഒരുക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളജ്, പുതുശ്ശേരി കിന്‍ഫ്ര, പെരിങ്ങോട്ടുകുറിശ്ശി എം.ആര്.എസ് എന്നിവക്ക് പുറമെയാണിത്. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സ കേന്ദ്രമാക്കാനുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്ന് മന്ത്രി അറിയിച്ചു.
സമൂഹ വ്യാപനം മുന്നില്‍ക്കണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് കേന്ദ്രങ്ങള്‍ക്ക് പശ്ചാത്തല സൗകര്യം സജ്ജമാക്കണം. ഇതിനായി പഞ്ചായത്തുകള്‍ക്ക് 50,000 രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ അതത് പഞ്ചായത്തുകള്‍ക്ക് ആവശ്യാനുസരണം പ്ലാന്‍ ഫണ്ട് ഉപയോഗിക്കാം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതില്ല.
ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം പിന്നീടാവാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ജില്ലകള്‍ക്ക് തുക നല്‍കിയതായും മന്ത്രി അറിയിച്ചു. ലോക്ഡൗണിനെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
47 കേന്ദ്രങ്ങളിൽ റാപിഡ് ടെസ്റ്റ്
പട്ടാമ്പി: മേഖലയിലെ 28 തീവ്രബാധിത മേഖലകളിലുള്‍പ്പെടെ ജില്ലയിലെ 47 കേന്ദ്രങ്ങൾ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് കലക്ടർ ഡി. ബാലമുരളി അറിയിച്ചു. മീന്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍, എസ്.സി/എസ്.ടി കോളനികള്‍, ഊരുകള്‍, ബസ്സ്റ്റാൻഡുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന നടത്തും.
ചെറിയ ലക്ഷണമുള്ളവര്‍ പോലും അധികൃതരെ ഉടന്‍ വിവരം അറിയിക്കണം. നേരത്തേ തിരിച്ചറിഞ്ഞാല്‍ വ്യാപനം തടയാം. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും ഉത്തരവാദിത്തപ്പെട്ടവരെ ഉടന്‍ വിവരം അറിയിക്കണം. രോഗം നേരത്തേ തിരിച്ചറിഞ്ഞാല്‍ വ്യാപനം തടയാം. പ്രാഥമിക ലക്ഷണം കണ്ടാല്‍തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് പരിശോധനക്ക് വിധേയമാകണം. കര്‍ശന നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.