Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:30 AM IST Updated On
date_range 26 March 2022 5:30 AM ISTവിട പറഞ്ഞത് അശരണരുടെ അത്താണി
text_fieldsbookmark_border
കൂറ്റനാട്: 1960കളുടെ തുടക്കത്തിൽ ബഹ്റൈനിലെത്തി സ്വജീവിതം കരുപിടിപ്പിക്കുന്നതോടൊപ്പം സഹപ്രവാസികൾക്ക് തണലേകിയിരുന്ന സയാനി കോയാമു ഹാജിക്കൊപ്പം വിട പറയുന്നത് നന്മയുടെ ചരിത്രത്തിലെ ഒരേട്. ബഹ്റൈനിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അധികം വൈകാതെ മനാമയിൽ ഹോട്ടൽ തുടങ്ങി. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വന്ന് തൊഴിലില്ലാതെ, ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന അനേകർക്ക് മാസങ്ങളോളം ഭക്ഷണവും താമസവും സൗജന്യമായി നൽകി. ഓരോരുത്തർക്കും അനുയോജ്യമായ ജോലികൾ തരപ്പെടുത്തി കൊടുക്കുകയും ജോലിയാവുന്നത് വരെ ചേർത്ത് പിടിക്കുകയും ചെയ്തിരുന്നു. വാർത്തവിനിമയങ്ങൾ വളരെ കുറവായിരുന്ന അക്കാലത്ത് നാട്ടിൽനിന്ന് ഒരു എഴുത്ത് വരണമെങ്കിൽ ആഴ്ചകൾ കഴിയുമായിരുന്നു. സ്വന്തമായ താമസ സ്ഥലമോ മേൽവിലാസമോ ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്കായി താൻ നടത്തിയിരുന്ന സയാനി ഹോട്ടലിനോട് ചേർന്ന് ഒരു പോസ്റ്റ് ബോക്സ് സ്ഥാപിക്കുകയും ബഹ്റൈൻ തപാൽ വകുപ്പ് അത് 51ാം നമ്പറായി പരിഗണിക്കുകയും ചെയ്തു. അതിലൂടെ പോസ്റ്റ് ബോക്സ് 51 എന്നത് മനാമയിലെ ബഹു ഭൂരിഭാഗം എഷ്യൻ പ്രവാസികളുടെ വേദനകളും നൊമ്പരങ്ങളും അറിയാനും അറിയിക്കാനുമുള്ള ആശ്രയമായി. ബഹ്റൈൻ കേരള മുസ്ലിം ജമാഅത്ത്, ബഹ്റൈൻ കേരള സമാജം, ബഹ്റൈൻ കെ.എം.സി.സി എന്നിവയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ബഹ്റൈനിലെ ഒട്ടനവധി സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളിലെ ഒഴിച്ചു നിറുത്താൻ പറ്റാത്ത സാന്നിധ്യവുമായിരുന്നു കോയാമു ഹാജി. ചെരിപ്പൂർ ജുമാമസ്ജിദ് മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story