Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTവിജിലൻസ് വിഭാഗത്തിന്‍റെ ചിറകരിഞ്ഞ് പൊതുവിതരണ വകുപ്പ്
text_fieldsbookmark_border
പാലക്കാട്: പൊതുവിതരണ വകുപ്പിലെ വിജിലൻസ് വിഭാഗത്തിന്‍റെ ചിറകരിഞ്ഞ് സംസ്ഥാന സർക്കാർ. വിജിലൻസിന് കീഴിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ പട്രോൾ യൂനിറ്റിനേയും വിജിലൻസിലെ ക്ലറിക്കൽ ജീവനക്കാരേയും ഉപഭോക്തൃ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. പൊതുവിതരണ കമീഷണർ ഡോ. ഡി. സജിത് ബാബുവാണ് മാർച്ച് അഞ്ചിന് ഉത്തരവിറക്കിയത്. വിജിലൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ക്ലർക്ക്, സീനിയർ ക്ലർക്ക് തസ്തികകൾ വിജിലൻസ് വിഭാഗത്തിൽ നിന്ന് വേർപെടുത്തി. ഇവയെ ഉപഭോക്തൃ വിഭാഗത്തിന്‍റെ ഭാഗമാക്കി. താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർ റാങ്കിലുള്ള ജീവനക്കാരാണ് പട്രോൾ യൂനിറ്റിലുള്ളത്. പുതിയ ഉത്തരവ് പ്രകാരം വിജിലൻസ് ഓഫിസറുടെ പരിശോധനക്ക് ജീവനക്കാരെ ആവശ്യമാണെങ്കിൽ പരിശോധന നടത്തുന്ന ജില്ലകളിൽ നിന്ന് ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്താനാണ് നിർദേശം. വിജിലൻസ് ഓഫിസറുടെ പരിശോധന റിപ്പോർട്ടുകളിൽ തുടർ നടപടികൾ സ്വീകരിക്കാൻ കമീഷണറുടെ മുൻകൂർ അനുമതി വേണമെന്നും വ്യവസ്ഥ കൊണ്ടുവന്നു. നിലവിൽ കൈകാര്യം ചെയ്യുന്ന പരാതികൾ തരം തിരിച്ച് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർക്ക് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ വിജിലൻസ് നോക്കുകുത്തിയായി മാറും. ഉത്സവ കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മൊബൈൽ പട്രോൾ യൂനിറ്റിനെ ഉപഭോക്തൃകാര്യ വിഭാഗത്തിലേക്ക് മാറ്റിയത് ആ വിഭാഗത്തിന്‍റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണെന്നാണ് കമീഷണറുടെ വിശദികരണം. എന്നാൽ, കഴിഞ്ഞയാഴ്ച തൃശൂരിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് അധിക ലോഡ് മട്ടയരി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതാണ് വിജിലൻസിനെ നിർവീര്യമാക്കുന്നതിലേക്ക് നയിച്ചതെന്നും ആക്ഷേപമുണ്ട്. കെ. മുരളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story